എഴുതാനിരിക്കുമ്പോള്‍ സംഭവിക്കുന്നത്.
മികച്ച കഥയെക്കുറിച്ചുള്ള സങ്കല്പമെന്താണ്?
വായന കഴിയുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്നതാവണം കഥ.വേദനയോ ചിരിയോ കുറ്റബോധമോ സന്തോഷമോ നഷ്ടബോധമോ എന്തെങ്കിലും ഒന്ന് കഥ വായിച്ചു തീര്ന്നും പിന്തുടര്ന്നു കൊണ്ടേയിരിക്കണം,കുറച്ചു നാളത്തേക്കെങ്കിലും.ഉണങ്ങിക്കഴിഞ്ഞാലും അമര്‍ത്തിത്തൊടുമ്പോള്‍ ചോര പൊടിയുന്ന ഒരു മുറിവു പോലെ.
സ്ത്രീജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍ മലയാളത്തില്‍ എത്ര കണ്ട് പ്രബലമായിട്ട് വന്നു എന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ആകാശം പോലെ വിസ്തൃതമാണ് പെണ്‍ജീവിതം.പക്ഷേ, ജാലകപ്പഴുതിലൂടെ കാണുന്ന ആകാശക്കീറു പോലെയേ അതിന്റെ വ്യാപ്തി നമ്മള് അറിയുന്നുള്ളൂ.പകലിരവുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് എന്തെല്ലാം വര്‍ണ്ണപ്പകര്‍ച്ചകളാണ് ആകാശത്ത് വിരിയുന്നത്.അതുപോലെ സങ്കീര്‍ണ്ണമാണ് പെണ്മനസ്സും.പ്രവചനാതീതമാണത്.മാധവിക്കുട്ടിയുടെയും രാജലക്ഷ്മിയുടെയും കഥകളില്‍ ആ സങ്കീര്‍ണ്ണത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.തീരെ സാധാരണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള സ്ത്രീകള്‍..പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ മനസ്സാണ്. മലയാളത്തിന്റെ കഥകളില്‍ ആ സങ്കീര്‍ണ്ണത മുഴുവന്‍ പ്രബലമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.അസാധാരണമായ വിധത്തില്‍ സങ്കീര്‍ണ്ണതയുടെ നിറം ചേര്‍ത്ത സ്ത്രീകഥാപാത്രങ്ങളെ ചില കഥകളില്‍ വായിക്കുമ്പോള്‍ പക്ഷേ,മടുപ്പാണ് തോന്നുക.യഥാര്‍ത്ഥജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ ആവിഷ്കാരങ്ങള്‍ കുറവാണ്.
സ്ത്രീ എഴുതുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
(a)സ്ത്രീയുടെ എഴുത്തും സമൂഹവും.
സ്ത്രീയും പുരുഷനും രണ്ടു വിധത്തില്‍ പെരുമാറണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന പുരുഷന് ധീരനാണെന്ന് പുകഴ്ത്തപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്ന സ്ത്രീ അഹങ്കാരിയാണ്.എഴുത്തിന്റെ കാര്യത്തിലും സ്വാഭാവികമായും സമൂഹം ഈ വേര്‍തിരിവു പ്രതീക്ഷിക്കുന്നുണ്ട്.സ്ത്രീ(എഴുതുകയാണെങ്കില്‍) അച്ചടക്കത്തോടെ,അടക്കമൊതുക്കത്തോടെ(തല താഴ്ത്തി മുഖം കുനിച്ച് ഗ്രാമപാതയിലൂടെ പാഠശാലയിലേക്ക് പോകുന്ന പെണ്‍കുട്ടിയെപ്പോലെ) എഴുതിയാല്‍ മതി.അതില്‍ പച്ചയായ വികാരാവിഷ്കാരങ്ങളോ പൊട്ടിത്തെറികളോ തുറന്നു പറച്ചിലുകളോ പാടില്ല.തീര്‍ച്ചയായും അത് സഭ്യമായിരിക്കണം.തുറന്നെഴുതാന്‍ ധൈര്യം കാണിച്ച എഴുത്തുകാരികളെ അഭിസാരികയെന്നു മുദ്ര കുത്തിയ സമൂഹം എഴുത്തുകാരിയുടെ പിന്നാലെ ഒരു അളവുകോലുമായി നടക്കുന്നുണ്ട്.തുറന്നെഴുതുന്ന എഴുത്തുകാരന് ഒരിക്കലും വിടന് ആവുന്നില്ല.അവനെത്തേടി അശ്ലീലസന്ദേശങ്ങള്‍ വരികയില്ല.അവന് എഴുതുന്നതെല്ലാം സങ്കല്പങ്ങള് മാത്രമാണ്.എന്നാല്‍ എഴുത്തുകാരി തുറന്നെഴുതുമ്പോള്‍ അത് അവളുടെ അനുഭവങ്ങളായി എണ്ണപ്പെടുകയും അവള് ശരിയല്ലാത്തവള്‍ ആയിത്തീരുകയും ചെയ്യുന്നു.ചില രചനകളില്‍ ഈ അടക്കിവെയ്കല്‍ പ്രകടമായിക്കാണാം.അതേസമയം,തുറന്നെഴുത്ത് എന്ന പേരില്‍ ഒരുപാട് അസഭ്യങ്ങള്‍ എഴുതിക്കാണുന്നത് അരോചകമാണ്.
(b) സ്ത്രീയും എഴുത്തും
സാമൂഹികമായും ജൈവികമായും സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം.എഴുത്തിന് ഇവയെല്ലാം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാന്‍ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്.ഭാര്യയും അമ്മയും മകളും മരുമകളും സഹോദരിയും കാമുകിയും ഉദ്യോഗസ്ഥയുമൊക്കെയായി പലവിധ റോളുകള്‍ ആടിത്തീര്‍ത്തതിനു ശേഷം വീണു കിട്ടുന്ന ഇടവേളകളിലാണ് അവള് എഴുത്തുകാരിയുടെ കുപ്പായം എടുത്തണിയുന്നത്.ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ക്കതിനു കഴിയാതെയും വരുന്നു.കൂടിക്കിടക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്കിറങ്ങുന്നതിന് പരിമിതികള്‍ ഉണ്ട്.കടമകളാല്‍ തീപിടിച്ച മനസ്സില്‍ എന്തെങ്കിലും ആശയങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ത്തന്നെ അത് ഇറക്കിവെയ്ക്കാന്‍ കാലതാമസം വരാം.ചിലത് പാടെ വിസ്മൃതമായേക്കാം.ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ല.അതേസമയം മിക്ക പുരുഷന്മാരും ജോലിസമയം കഴിയുന്നതോടെ സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്.ക്ലബ്ബിലോ ബാറിലോ ടി വി ക്കു മുമ്പിലോ വായനാ മുറിയിലോ അവര്‍ സമയം ചെലവിടുമ്പോള്‍
ഉദ്യോഗസ്ഥ വനിത രാത്രി ഭക്ഷണത്തിന്റെയും മറ്റും തിരക്കുകളിലായിരിക്കും.വീട്ടുജോലികളില്‍ സഹായിക്കുന്ന പുരുഷന്മാര് ഉണ്ട് എങ്കിലും 'എനിക്കിന്ന് എഴുതാനുണ്ട് 'എന്നു പ്രഖ്യാപിച്ച് എഴുത്തു മുറിയില്‍ കയറി വാതിലടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.കാരണം,അവള് ഭക്ഷണം വിളമ്പുന്നതും കാത്ത് തീന്മേശയില് വൃദ്ധരും കുട്ടികളും യുവാക്കളും കാത്തു നില്കുന്നുണ്ട്.ശാരീരീകാദ്ധ്വാനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യാന്‍ എല്ലാവര്ക്കും കഴിഞ്ഞു എന്നു വരില്ല.ഈ രീതിയില്‍ തന്നെ ജീവിതം കറങ്ങുമ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നു,ചിലര്‍ ഒതുങ്ങിക്കൂടുന്നു.
(c)എന്റെ എഴുത്ത്
കൂട്ടുകാരും ബഹളങ്ങളും കുറഞ്ഞ,അന്തര്‍മുഖത്വം നിറഞ്ഞ ബാല്യ-കൌമാരങ്ങള്‍.പുസ്തകങ്ങളും ചായക്കൂട്ടുകളും പ്രകൃതിയും സ്വയം സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പ്രചോദനമായി.പരിമിതികള്‍ ഉണ്ടെങ്കിലും എഴുത്ത് എന്റെ സ്വകാര്യ സന്തോഷമാണ്.കൊടുങ്കാറ്റും പേമാരിയുമുള്ള ഇരുണ്ട രാത്രിയില്‍ വനത്തിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അതെന്നെ നിസ്സഹായയും ബന്ധിതയുമാക്കിയിട്ടുണ്ട് ചിലസമയത്ത്.എങ്കിലും തടാകത്തില്‍ വീണ് വീര്‍പ്പുമുട്ടി പൊങ്ങി ശ്വാസമെടുക്കുമ്പോള്‍ തോന്നുന്ന ആശ്വാസവും അതെനിക്കു തന്നിട്ടുണ്ട്.വേദനാനിര്‍ഭരമായ എഴുത്തുപേക്ഷിച്ച് സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ തന്നെ വിവരണാതീതമായ സമാശ്വാസം അതു പകര്‍ന്നു തന്നിട്ടുണ്ട്.എഴുത്തില്‍ നിന്ന് ഉണ്ടാവുന്ന വേദന മറ്റാരുമായും പങ്കുവെച്ച് തീര്‍ക്കാന്‍ വയ്യ.അതുപോലെ അതിന്റെ ആനന്ദവും പങ്കിട്ട് ഇരട്ടിപ്പിക്കാനാവില്ല.
മുറിവു പോലെയാണത്.ആത്മാവിന്റെ മുറിവുകള്‍.
ദുഃഖങ്ങളുടെ സമാന്തരത്വമാണു ജീവിതം എന്ന ആശയമല്ലേ 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.'എന്ന കഥയില്‍ ഉയര്‍ത്തുന്നത്?
ദുഃഖങ്ങള്‍ എപ്പോഴും ജീവിതത്തിനു സമാന്തരമായി ഉണ്ട്.ഒരുപക്ഷേ,സുഖങ്ങളേക്കാള്‍ സുനിശ്ചിതമായ ദുഃഖങ്ങള്‍ നമുക്കുണ്ട്.ആരിലും അസൂയ ജനിപ്പിക്കുമാറ് ഊര്‍ജ്ജസ്വലരായ ചിലരെ കണ്ടിട്ടുണ്ട്.പഠിക്കുന്ന കാലത്തൊക്കെ എല്ലാവരുടെയും ആരാധനാ പാത്രമായ കുട്ടികള്‍.വളരെ ഉയര്‍ന്ന നിലകളില്‍ അവരെത്തുമെന്ന് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുന്നവര്‍.പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നമ്മള് പ്രതീക്ഷിക്കുന്ന അവസ്ഥയിലേ അല്ല.പഴയ ഊര്‍ജ്ജസ്വലന്റെ പ്രേതം കണക്കേ അവര്‍.
അതേ സമയം നമ്മള് തീരെ പ്രതീക്ഷിക്കാത്ത ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നിരുന്ന ചിലര്‍ ഒരുപാടുയരത്തില്‍ എത്തിയിട്ടുമുണ്ടാവും.
നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി, തൂപ്പുജോലിക്കുള്ള ഇന്റര്‍വ്യൂവിനു ക്യൂ നില്ക്കുന്നതു കണ്ടപ്പോള്‍,സുന്ദരിയായിരുന്നവള്‍ അംഗവൈകല്യമുള്ള ദരിദ്രനായ ഭര്‍ത്താവിന്റെ കൈ പിടിച്ചു വന്നപ്പോള്‍ ,ഉല്ലാസവതിയായ പെണ്‍കുട്ടി വിധവയായി കുഞ്ഞുങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു പുഞ്ചിരിച്ചപ്പോള്‍,ചുമട്ടുകാരന്റെ മകന് ആഢംബരക്കാറില്‍ വന്നു പരിചയം പുതുക്കിയപ്പോള്‍ തോന്നിയ വിസ്മയങ്ങള്‍.അതില്‍ നിന്നുണ്ടായതാണ് 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.' ചിലപ്പോള്‍ സന്തോഷമാവാം,ചിലപ്പോള്‍ ദുഃഖങ്ങളാവാം.ജീവിതം ഓരോരുത്തര്‍ക്കും കരുതിവെയ്ക്കുന്നതെന്താവാം...ആ അനിശ്ചിതത്വം തന്നെയാണ് ജീവിതം.പ്രതീക്ഷ കൈവിടാത്തവര്‍ ആനന്ദത്തെ കണ്ടെത്തുന്നു.അല്ലാത്തവര്‍ മരീചിക തേടി മരണം വരെ അലയുന്നു.
വലിയൊരു എഴുത്തുകാരി എന്റെ ബ്ലോഗിൽ വന്ന് അഭിപ്രായം പറഞ്ഞതിൽ സന്തോഷമുണ്ട്. ഇതിൽ ഫോളോവർ ഓപ്ഷൻ കണ്ടില്ല. അതുകൊണ്ട് പുതിയ പോസ്റ്റിടുമ്പോൾ ദയവ് ചെയ്തു അറിയ്ക്കണമെന്നപേക്ഷിയ്ക്കുന്നു....
മറുപടിഇല്ലാതാക്കൂഈ വേഡ് വെരിഫിക്കേഷൻ എടുത്തു കളഞ്ഞു കൂടെ?
മറുപടിഇല്ലാതാക്കൂഞാനും വന്നിരുന്നു ഷീബ ചേച്ചി. അഭിപ്രായമൊന്നും പറയാൻ ഞാൻ ആളല്ല.. ചേച്ചി ബ്ലോഗ് അഗ്രിഗേറ്റേഴ്സിലൊന്നും രെജിസ്റ്റർ ചെയ്യാത്തതെന്താ?നല്ല എഴുത്തുകാരിയായിരുന്നിട്ടും ബ്ലൊഗിൽ വായനക്കാർ അധികമില്ലാത്തത് അതു കൊണ്ടാവും.
മറുപടിഇല്ലാതാക്കൂuse these links
http://www.cyberjalakam.com/aggr/
http://www.chintha.com/malayalam/blogroll.php
http://malayalam.blogkut.com/
പരിചയപ്പെട്ടതില്‍ സന്തോഷം. ആശംസകളോടേ..
മറുപടിഇല്ലാതാക്കൂHai, Chechii...
മറുപടിഇല്ലാതാക്കൂellavarkkum nandi
മറുപടിഇല്ലാതാക്കൂചന്ദ്രികയില് അഭിമുഖം..!!
മറുപടിഇല്ലാതാക്കൂവലിയ എഴുത്തുകാരിക്ക് ആശംസകള്‍..
ആശംസകള്‍ക്ക് ഒരുപാടു നന്ദി..
ഇല്ലാതാക്കൂ(ഞാനൊരു വലിയ എഴുത്തുകാരിയായിട്ടില്ല ശ്രീജിത്ത്. )