2017, സെപ്റ്റംബർ 29, വെള്ളിയാഴ്‌ച

അവര്‍ക്കു ഭയമായിരുന്നു
വാക്കുകളെ..
അതില്‍ നിന്നുയർത്തെഴുന്നേല്‍ക്കുന്ന
വസന്തജ്വാലകളെ..
അവര്‍ക്കു ഭയമായിരുന്നു
മഷിയുടെ തീവ്രസുഗന്ധത്തെ.
അത് ശ്വാസകോശങ്ങളെ
തകര്‍ക്കുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
അച്ചുകൂടങ്ങളെ.
അതിന്റെ പ്രകമ്പനങ്ങളില്‍
വിശ്വാസങ്ങള്‍ ഉടഞ്ഞുതീരുമെന്നവര്‍ ഭയന്നു.
അവര്‍ക്കു ഭയമായിരുന്നു
ഉണ്‍മയുടെ പ്രകാശത്തെ.
അന്ധത മൂടിയ കണ്ണുകളെ
അത് വേദനിപ്പിക്കുമെന്നവര്‍ ഭയന്നു
ഭയം അവരെ കൊലയാളികളാക്കി
മഷിയെ തൂത്തെറിഞ്ഞ്,
അച്ചുകൂടം തകര്‍ത്ത്
വാക്കുകളെ വെടിയുണ്ടകളാല്‍ നിശ്ശബ്ദമാക്കി
ഉണ്മയെ തീവ്രവിശ്വാസങ്ങളുടെ
ഇരുട്ടു കൊണ്ട് പൊതിഞ്ഞ്
"നീ നിശ്ശബ്ദത പാലിക്കുക " എന്നുറക്കെപ്പറഞ്ഞ്
"എന്റേതല്ലാത്തൊരു ശബ്ദം ഇവിടെയുയരില്ലെ"ന്നു ശഠിച്ച്
അവര്‍ തലച്ചോറും ഹൃദയവും പിഴുതെറിയാന്‍ നോക്കി..
എന്നിട്ടും,
എഴുതപ്പെട്ട അക്ഷരങ്ങളെ അവര്‍ക്കു തൊടാനായില്ല
പുറപ്പെട്ട വാക്കിനെ തടയാനും,
വെളിച്ചത്തെ അടച്ചുവെയ്ക്കാനും
അവര്‍ക്കായില്ല.
മുറിച്ചുമാറ്റപ്പെട്ട ഓരോ നാവിനും പകരം
പുതുമുളകള്‍ വരുമെന്ന് ആരാണവരോടു പറയുക.
എല്ലാ നാവുകളും
എല്ലാക്കാലവും നിശ്ശബ്ദമായിരിക്കില്ലെന്ന്
ആരാണവര്‍ക്കു പറഞ്ഞു കൊടുക്കുക...?

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ