2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പറയാന്‍ മറന്നത്....



പറയാന്‍ ഒരുപാടു
ബാക്കി വെയ്ക്കുമ്പോള്‍
പറഞ്ഞതെല്ലാം
അര്‍ത്ഥശൂന്യമാകുന്നതു പോലെ
വരികള്‍ക്കിടയില്‍
എഴുതാന്‍ മറന്നത്,
വാക്കുകള്‍ക്കിടയില്‍
പറയാന്‍ മറന്നത്
മുള്ളുകളായി
ഹൃദയത്തില്‍ വന്നു
തറയ്ക്കന്നു.
ഈ വേദനയ്കു
പരിഹാരമില്ലേ
ചിന്തകളിലെ തീ
ഒരിയ്ക്കലും അണയുകയില്ലേ
വ്യര്‍ത്ഥജന്‍മത്തിന്റെ
വ്രണങ്ങള്‍ക്കിടയിലും
പുഞ്ചിരി വിടര്‍ത്താന്‍
കഴിയുമെന്ന് നീ പറയുന്നു.
ഒരു പുഞ്ചിരി
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
ഒരുപാടു തുള്ളി കണ്ണീരില്‍
നിന്നാവാം.
വേദനയോടെ
നീ മടങ്ങുമ്പോള്‍
എന്റെ ജന്മം
കണ്ണാടിച്ചില്ലുകളായി
നുറുങ്ങിപ്പോവുന്നു,
ഓരോ ചില്ലിലും
നിന്റെ ദൈന്യതയുടെ
നിഴലുകള്‍ ബാക്കി വെയ്ക്കുന്നു
സൌഹൃദംചിലപ്പോള്‍
പൂരിപ്പിക്കാന്‍
കഴിയാത്ത ഒരു
സമസ്യയാവുന്നതെന്താണ്........

2011 സെപ്റ്റംബർ 12, തിങ്കളാഴ്‌ച

അഭിമുഖം-ചന്ദ്രിക വാരിക ഓഗസ്റ്റ്‌ 27/ഷീബ ഇ കെ


         
എഴുതാനിരിക്കുമ്പോള്‍     സംഭവിക്കുന്നത്.

മികച്ച കഥയെക്കുറിച്ചുള്ള സങ്കല്പമെന്താണ്?
വായന കഴിയുമ്പോള്‍ എന്തെങ്കിലും അവശേഷിപ്പിക്കുന്നതാവണം കഥ.വേദനയോ ചിരിയോ കുറ്റബോധമോ സന്തോഷമോ നഷ്ടബോധമോ എന്തെങ്കിലും ഒന്ന് കഥ വായിച്ചു തീര്‍ന്നും പിന്‍തുടര്‍ന്നു കൊണ്ടേയിരിക്കണം,കുറച്ചു നാളത്തേക്കെങ്കിലും.ഉണങ്ങിക്കഴിഞ്ഞാലും അമര്‍ത്തിത്തൊടുമ്പോള്‍ ചോര പൊടിയുന്ന ഒരു മുറിവു പോലെ.

സ്ത്രീജീവിതത്തിന്റെ ആവിഷ്കാരങ്ങള്‍ മലയാളത്തില്‍ എത്ര കണ്ട് പ്രബലമായിട്ട് വന്നു എന്നാണ് താങ്കള്‍ വിചാരിക്കുന്നത്?
ആകാശം പോലെ വിസ്തൃതമാണ് പെണ്‍ജീവിതം.പക്ഷേ, ജാലകപ്പഴുതിലൂടെ കാണുന്ന ആകാശക്കീറു പോലെയേ അതിന്റെ വ്യാപ്തി നമ്മള്‍ അറിയുന്നുള്ളൂ.പകലിരവുകള്‍ക്കും ഋതുഭേദങ്ങള്‍ക്കുമനുസരിച്ച് എന്തെല്ലാം വര്‍ണ്ണപ്പകര്‍ച്ചകളാണ് ആകാശത്ത് വിരിയുന്നത്.അതുപോലെ സങ്കീര്‍ണ്ണമാണ് പെണ്‍മനസ്സും.പ്രവചനാതീതമാണത്.മാധവിക്കുട്ടിയുടെയും രാജലക്ഷ്മിയുടെയും കഥകളില്‍ ആ സങ്കീര്‍ണ്ണത ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട്.തീരെ സാധാരണമായ സാഹചര്യങ്ങളില്‍ ജീവിക്കുന്ന അതിസങ്കീര്‍ണ്ണമായ മാനസികാവസ്ഥയുള്ള സ്ത്രീകള്‍..പുതിയ കാലഘട്ടത്തിലെ സ്ത്രീകള്‍ക്ക് കൂടുതല്‍ സങ്കീര്‍ണ്ണമായ മനസ്സാണ്. മലയാളത്തിന്റെ കഥകളില്‍ ആ സങ്കീര്‍ണ്ണത മുഴുവന്‍ പ്രബലമായി ആവിഷ്കരിക്കപ്പെട്ടിട്ടുണ്ട് എന്നു തോന്നുന്നില്ല.അസാധാരണമായ വിധത്തില്‍ സങ്കീര്‍ണ്ണതയുടെ നിറം ചേര്‍ത്ത സ്ത്രീകഥാപാത്രങ്ങളെ ചില കഥകളില്‍ വായിക്കുമ്പോള്‍ പക്ഷേ,മടുപ്പാണ് തോന്നുക.യഥാര്‍ത്ഥജീവിതത്തിന്റെ സങ്കീര്‍ണ്ണതയുടെ ആവിഷ്കാരങ്ങള്‍ കുറവാണ്.

സ്ത്രീ എഴുതുമ്പോള്‍ സംഭവിക്കുന്നതെന്താണ്?
(a)സ്ത്രീയുടെ എഴുത്തും സമൂഹവും.

സ്ത്രീയും പുരുഷനും രണ്ടു വിധത്തില്‍ പെരുമാറണമെന്ന് സമൂഹം ആഗ്രഹിക്കുന്നുണ്ട്.വെട്ടിത്തുറന്നു കാര്യങ്ങള്‍ പറയുന്ന പുരുഷന്‍ ധീരനാണെന്ന് പുകഴ്ത്തപ്പെടുമ്പോള്‍ അങ്ങനെ ചെയ്യുന്ന സ്ത്രീ അഹങ്കാരിയാണ്.എഴുത്തിന്റെ കാര്യത്തിലും സ്വാഭാവികമായും സമൂഹം ഈ വേര്‍തിരിവു പ്രതീക്ഷിക്കുന്നുണ്ട്.സ്ത്രീ(എഴുതുകയാണെങ്കില്‍) അച്ചടക്കത്തോടെ,അടക്കമൊതുക്കത്തോടെ(തല താഴ്ത്തി മുഖം കുനിച്ച് ഗ്രാമപാതയിലൂടെ പാഠശാലയിലേക്ക് പോകുന്ന പെണ്‍കുട്ടിയെപ്പോലെ) എഴുതിയാല്‍ മതി.അതില്‍ പച്ചയായ വികാരാവിഷ്കാരങ്ങളോ പൊട്ടിത്തെറികളോ തുറന്നു പറച്ചിലുകളോ പാടില്ല.തീര്‍ച്ചയായും അത് സഭ്യമായിരിക്കണം.തുറന്നെഴുതാന്‍ ധൈര്യം കാണിച്ച എഴുത്തുകാരികളെ അഭിസാരികയെന്നു മുദ്ര കുത്തിയ സമൂഹം എഴുത്തുകാരിയുടെ പിന്നാലെ ഒരു അളവുകോലുമായി നടക്കുന്നുണ്ട്.തുറന്നെഴുതുന്ന എഴുത്തുകാരന്‍ ഒരിക്കലും വിടന്‍ ആവുന്നില്ല.അവനെത്തേടി അശ്ലീലസന്ദേശങ്ങള്‍ വരികയില്ല.അവന്‍ എഴുതുന്നതെല്ലാം സങ്കല്പങ്ങള്‍ മാത്രമാണ്.എന്നാല്‍ എഴുത്തുകാരി തുറന്നെഴുതുമ്പോള്‍ അത് അവളുടെ അനുഭവങ്ങളായി എണ്ണപ്പെടുകയും അവള്‍ ശരിയല്ലാത്തവള്‍ ആയിത്തീരുകയും ചെയ്യുന്നു.ചില രചനകളില്‍ ഈ അടക്കിവെയ്കല്‍ പ്രകടമായിക്കാണാം.അതേസമയം,തുറന്നെഴുത്ത് എന്ന പേരില്‍ ഒരുപാട് അസഭ്യങ്ങള്‍ എഴുതിക്കാണുന്നത് അരോചകമാണ്.

(b) സ്ത്രീയും എഴുത്തും

സാമൂഹികമായും ജൈവികമായും സങ്കീര്‍ണ്ണമായ ഉത്തരവാദിത്തങ്ങള്‍ നിറഞ്ഞതാണ് സ്ത്രീയുടെ ദൈനംദിന ജീവിതം.എഴുത്തിന് ഇവയെല്ലാം പരിമിതികള്‍ സൃഷ്ടിക്കുന്നുണ്ട്.ഒരു സ്ത്രീക്ക് എഴുത്തുകാരിയാവാന്‍ കിട്ടുന്നത് ദിവസത്തിന്റെ വളരെക്കുറച്ചു സമയം മാത്രമാണ്.ഭാര്യയും അമ്മയും മകളും മരുമകളും സഹോദരിയും കാമുകിയും ഉദ്യോഗസ്ഥയുമൊക്കെയായി പലവിധ റോളുകള്‍ ആടിത്തീര്‍ത്തതിനു ശേഷം വീണു കിട്ടുന്ന ഇടവേളകളിലാണ് അവള്‍ എഴുത്തുകാരിയുടെ കുപ്പായം എടുത്തണിയുന്നത്.ചിലപ്പോള്‍ ദിവസങ്ങളോളം അവള്‍ക്കതിനു കഴിയാതെയും വരുന്നു.കൂടിക്കിടക്കുന്ന ഒരുപാട് ഉത്തരവാദിത്തങ്ങള്‍ വിസ്മരിച്ച് പൂര്‍ണ്ണമായും എഴുത്തിലേക്കിറങ്ങുന്നതിന് പരിമിതികള്‍ ഉണ്ട്.കടമകളാല്‍ തീപിടിച്ച മനസ്സില്‍ എന്തെങ്കിലും ആശയങ്ങള്‍ ഉരുത്തിരിഞ്ഞാല്‍ത്തന്നെ അത് ഇറക്കിവെയ്ക്കാന്‍ കാലതാമസം വരാം.ചിലത് പാടെ വിസ്മൃതമായേക്കാം.ഉദ്യോഗസ്ഥ കൂടിയാണെങ്കില്‍ ഉറങ്ങുന്ന സമയത്തൊഴികെ വിശ്രമമില്ല.അതേസമയം മിക്ക പുരുഷന്‍മാരും ജോലിസമയം കഴിയുന്നതോടെ സമ്പൂര്‍ണ്ണ സ്വതന്ത്രരാണ്.ക്ലബ്ബിലോ ബാറിലോ ടി വി ക്കു മുമ്പിലോ വായനാ മുറിയിലോ അവര്‍ സമയം ചെലവിടുമ്പോള്‍
ഉദ്യോഗസ്ഥ വനിത രാത്രി ഭക്ഷണത്തിന്റെയും മറ്റും തിരക്കുകളിലായിരിക്കും.വീട്ടുജോലികളില്‍ സഹായിക്കുന്ന പുരുഷന്‍മാര്‍ ഉണ്ട് എങ്കിലും 'എനിക്കിന്ന് എഴുതാനുണ്ട് 'എന്നു പ്രഖ്യാപിച്ച് എഴുത്തു മുറിയില്‍ കയറി വാതിലടക്കാനുള്ള സ്വാതന്ത്ര്യം സ്ത്രീക്ക് ഇല്ലാതെ പോകുന്നു.കാരണം,അവള്‍ ഭക്ഷണം വിളമ്പുന്നതും കാത്ത് തീന്‍മേശയില്‍ വൃദ്ധരും കുട്ടികളും യുവാക്കളും കാത്തു നില്കുന്നുണ്ട്.ശാരീരീകാദ്ധ്വാനം കഴിഞ്ഞു കിട്ടുന്ന ഇടവേളകളില്‍ ബുദ്ധിപരമായ ജോലികള്‍ ചെയ്യാന്‍ എല്ലാവര്‍ക്കും കഴിഞ്ഞു എന്നു വരില്ല.ഈ രീതിയില്‍ തന്നെ ജീവിതം കറങ്ങുമ്പോള്‍ ചിലര്‍ പൊട്ടിത്തെറിക്കുന്നു,ചിലര്‍ ഒതുങ്ങിക്കൂടുന്നു.

(c)എന്റെ എഴുത്ത്
കൂട്ടുകാരും ബഹളങ്ങളും കുറഞ്ഞ,അന്തര്‍മുഖത്വം നിറഞ്ഞ ബാല്യ-കൌമാരങ്ങള്‍.പുസ്തകങ്ങളും ചായക്കൂട്ടുകളും പ്രകൃതിയും സ്വയം സംസാരിക്കാനും ചിന്തിക്കാനും എഴുതാനും പ്രചോദനമായി.പരിമിതികള്‍ ഉണ്ടെങ്കിലും എഴുത്ത് എന്റെ സ്വകാര്യ സന്തോഷമാണ്.കൊടുങ്കാറ്റും പേമാരിയുമുള്ള ഇരുണ്ട രാത്രിയില്‍ വനത്തിലുപേക്ഷിക്കപ്പെട്ട കുഞ്ഞിനെപ്പോലെ അതെന്നെ നിസ്സഹായയും ബന്ധിതയുമാക്കിയിട്ടുണ്ട് ചിലസമയത്ത്.എങ്കിലും തടാകത്തില്‍ വീണ് വീര്‍പ്പുമുട്ടി പൊങ്ങി ശ്വാസമെടുക്കുമ്പോള്‍ തോന്നുന്ന ആശ്വാസവും അതെനിക്കു തന്നിട്ടുണ്ട്.വേദനാനിര്‍ഭരമായ എഴുത്തുപേക്ഷിച്ച് സാധാരണ ജീവിതത്തിന്റെ സന്തോഷങ്ങളിലേക്ക് മടങ്ങി വരാന്‍ കഴിഞ്ഞിരുന്നെങ്കില്‍ എന്നാഗ്രഹിക്കുമ്പോള്‍ തന്നെ വിവരണാതീതമായ സമാശ്വാസം അതു പകര്‍ന്നു തന്നിട്ടുണ്ട്.എഴുത്തില്‍ നിന്ന് ഉണ്ടാവുന്ന വേദന മറ്റാരുമായും പങ്കുവെച്ച് തീര്‍ക്കാന്‍ വയ്യ.അതുപോലെ അതിന്റെ ആനന്ദവും പങ്കിട്ട് ഇരട്ടിപ്പിക്കാനാവില്ല.
മുറിവു പോലെയാണത്.ആത്മാവിന്റെ മുറിവുകള്‍.


ദുഃഖങ്ങളുടെ സമാന്തരത്വമാണു ജീവിതം എന്ന ആശയമല്ലേ 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.'എന്ന കഥയില്‍ ഉയര്‍ത്തുന്നത്?
ദുഃഖങ്ങള്‍ എപ്പോഴും ജീവിതത്തിനു സമാന്തരമായി ഉണ്ട്.ഒരുപക്ഷേ,സുഖങ്ങളേക്കാള്‍ സുനിശ്ചിതമായ ദുഃഖങ്ങള്‍ നമുക്കുണ്ട്.ആരിലും അസൂയ ജനിപ്പിക്കുമാറ് ഊര്‍ജ്ജസ്വലരായ ചിലരെ കണ്ടിട്ടുണ്ട്.പഠിക്കുന്ന കാലത്തൊക്കെ എല്ലാവരുടെയും ആരാധനാ പാത്രമായ കുട്ടികള്‍.വളരെ ഉയര്‍ന്ന നിലകളില്‍ അവരെത്തുമെന്ന് സ്വാഭാവികമായും എല്ലാവരും പ്രതീക്ഷിക്കുന്നവര്‍.പിന്നീട് വളരെക്കാലം കഴിഞ്ഞ് അവരെ കണ്ടുമുട്ടുമ്പോള്‍ അവര്‍ നമ്മള്‍ പ്രതീക്ഷിക്കുന്ന അവസ്ഥയിലേ അല്ല.പഴയ ഊര്‍ജ്ജസ്വലന്റെ പ്രേതം കണക്കേ അവര്‍.
അതേ സമയം നമ്മള്‍ തീരെ പ്രതീക്ഷിക്കാത്ത ,ആരാലും ശ്രദ്ധിക്കപ്പെടാതെ നടന്നിരുന്ന ചിലര്‍ ഒരുപാടുയരത്തില്‍ എത്തിയിട്ടുമുണ്ടാവും.
നന്നായി പഠിച്ചിരുന്ന പെണ്‍കുട്ടി, തൂപ്പുജോലിക്കുള്ള ഇന്റര്‍വ്യൂവിനു ക്യൂ നില്‍ക്കുന്നതു കണ്ടപ്പോള്‍,സുന്ദരിയായിരുന്നവള്‍ അംഗവൈകല്യമുള്ള ദരിദ്രനായ ഭര്‍ത്താവിന്റെ കൈ പിടിച്ചു വന്നപ്പോള്‍ ,ഉല്ലാസവതിയായ പെണ്‍കുട്ടി വിധവയായി കുഞ്ഞുങ്ങളുടെ വിരല്‍ത്തുമ്പു പിടിച്ചു പുഞ്ചിരിച്ചപ്പോള്‍,ചുമട്ടുകാരന്റെ മകന്‍ ആഢംബരക്കാറില്‍ വന്നു പരിചയം പുതുക്കിയപ്പോള്‍ തോന്നിയ വിസ്മയങ്ങള്‍.അതില്‍ നിന്നുണ്ടായതാണ് 'തിരുനെല്ലിയിലേക്കുള്ള ദൂരങ്ങള്‍.' ചിലപ്പോള്‍ സന്തോഷമാവാം,ചിലപ്പോള്‍ ദുഃഖങ്ങളാവാം.ജീവിതം ഓരോരുത്തര്‍ക്കും കരുതിവെയ്ക്കുന്നതെന്താവാം...ആ അനിശ്ചിതത്വം തന്നെയാണ് ജീവിതം.പ്രതീക്ഷ കൈവിടാത്തവര്‍ ആനന്ദത്തെ കണ്ടെത്തുന്നു.അല്ലാത്തവര്‍ മരീചിക തേടി മരണം വരെ അലയുന്നു.


  

2011 സെപ്റ്റംബർ 5, തിങ്കളാഴ്‌ച

എന്റെ സരോജിനിച്ചെടി /വര്‍ത്തമാനം സണ്‍‌ഡേ 4/9/2011


പ്രകൃതിയിലാണ് ഓണത്തിന്റെ വരവ് ആദ്യം തിരിച്ചറിയാന്‍ കഴിയുക.ഓരോ പുല്‍ക്കൊടിയിലും പൂവിരിയുന്ന പ്രകാശപൂര്‍ണ്ണമായ ഒരു കാലം.കര്‍ക്കിടക മഴയില്‍ കുതിര്‍ന്ന ഭൂമിയില്‍ എവിടെ നിന്നറിയാതെ വന്നെത്തി നോക്കുന്ന ചിങ്ങവെയിലില്‍ , ഓണക്കാലത്തു മാത്രം കാണുന്ന പൂക്കള്‍.പ്രകൃതിക്ക് ഒരു സവിശേഷഭംഗിയാണ് ഓണക്കാലത്ത്.മഴ മൂടിയ മനസ്സുകളില്‍പ്പോലും പ്രകാശത്തിന്റെ ഒരു പൊന്‍വെയില്‍ ചിന്ത് കടന്നു പോകുന്ന ഒരു കാലമാണത്.
പ്രകൃതിയെ നിരീക്ഷിക്കാന്‍ പഠിപ്പിച്ചതും അതിന്റെ ഭാവമാറ്റങ്ങള്‍ ആദ്യം കാണിച്ചു തന്നതും സരോജിനിയാണ്. ഓണമെന്നാല്‍ പ്രകൃതിയും പ്രകൃതി സരോജിനിയുമാകുമ്പോള്‍ എന്റെ ഓണസ്മൃതികള്‍ സരോജിനിക്കൊപ്പം തൊടികളിലും കുന്നിന്‍ ചെരുവുകളിലും പൂ തേടിയിറങ്ങുന്നു.
സരോജിനി ഞങ്ങളുടെ കൂടെ താമസിക്കാനെത്തുമ്പോള്‍ എനിക്ക് ആറുവയസ്സ്.
ഉമ്മ കഴിഞ്ഞാല്‍ അധികാരത്തോടെ ശാസിക്കാനും ചിലപ്പോള്‍ ഒരടി വച്ചു തരാനും സ്കൂളിലേക്കു കൈപിടിച്ചു കൊണ്ടു പോവാനും ജീവിതത്തിന്റെയും പ്രകൃതിയുടെയും അതുവരെയറിയാത്ത കഥകള്‍ പറഞ്ഞു തരാനും പിന്നെ കുറേ വര്‍ഷങ്ങള്‍ സരോജിനി കൂടെയുണ്ടായിരുന്നു.ഉള്‍നാടന്‍ ഗ്രാമത്തില്‍ നിന്നു വന്ന് പട്ടണജീവിതവുമായി പെട്ടെന്നു പൊരുത്തപ്പെട്ട്, വീട്ടില്‍ സന്ദര്‍ശകരായി വരുന്ന പലതലത്തിലുള്ള ആളുകളുടെയും ബന്ധുക്കളുടെയുമെല്ലാം പ്രശംസക്കു പാത്രമായി,അടുക്കളയില്‍ ഉമ്മയുടെ സഹായിയായി പത്തിരിയും നെയ്ച്ചോറും കലത്തപ്പവുമൊക്കെ ഉണ്ടാക്കാന്‍ പഠിച്ച്,വീട്ടുമുറ്റത്ത് ചെടികള്‍ നട്ടു നനച്ചു വളര്‍ത്തി,അവ കേടുവരുത്തിയാല്‍ അധികാരത്തോടെ ശാസിച്ച്,കോഴികളെ വളര്‍ത്തി,നിരവധി പരിചയങ്ങള്‍ ഉണ്ടാക്കി നിലനിര്‍ത്തിക്കൊണ്ടു പോയി,അങ്ങനെ.....
ഒഴിവു സമയങ്ങളില്‍ സരോജിനി പ്രകൃതിയിലേക്കിറങ്ങുമ്പോള്‍ കൂട്ടിനു ഞാനും പോകും.സരോജിനിക്കറിയാത്ത ചെടികളും മരങ്ങളുമില്ല.ഒരു ചെടിയേയും പാഴ്ചെടിയെന്ന് സരോജിനി പറയില്ല.ഒന്നുകില്‍ ഇല, അല്ലെങ്കില്‍ വേര്,കായ്,പൂവ് എന്തെങ്കിലും ഉപകാരമുണ്ടാകും ഓരോ ചെടിക്കും.(വര്‍ഷങ്ങള്‍ക്കു ശേഷം നാടാകെ ചിക്കുന്‍ ഗുനിയ പടര്‍ന്നു പിടിച്ചപ്പോള്‍,കഠിനവേദനക്കെതിരെ എല്ലാ ഔഷധങ്ങളും പരാജയപ്പെട്ടിടത്ത് കമ്മ്യൂണിസ്റ്റ് പച്ചയെന്ന പാഴ്ചെടി വിജയിച്ചപ്പോള്‍,ഞാന്‍ സരോജിനിയെ ഓര്‍ത്തു)..ചില ചെടികളുടെ വിത്തു വിരിഞ്ഞിറങ്ങുമ്പോഴേ സരോജിനി അതിലുണ്ടാവുന്ന പൂവിന്റെ ഒരു വിവരണം തരും.അങ്ങനെ എത്രയോ കാട്ടു ചെടികള്‍ പൂവിടുന്നതും കാത്തിരുന്നിട്ടുണ്ട്.വേലിയുടെ അതിരില്‍ മിനുത്ത പച്ചയിലകളുള്ള ഒരു ചെടിക്കൂട്ടമുണ്ടായിരുന്നു.അതില്‍ പലവര്‍ണ്ണപ്പൂക്കള്‍ വിരിയുമെന്ന് സരോജിനി പറഞ്ഞതു മുതല്‍ ഞാന്‍ കാത്തിരിപ്പായിരുന്നു.ഒടുവില്‍ ഒരുപാടു കാലം കഴിഞ്ഞ് ലേസു പോലെ വെളുത്ത പൂക്കള്‍ അതില്‍ വിരിഞ്ഞപ്പോഴേക്ക് സരോജിനി വീട്ടില്‍ നിന്നുംപോയിരുന്നു.ഇപ്പോഴും ഞാന്‍ കരുതുന്നത് സരോജിനിക്ക് ചെടി മാറിപ്പോയതാവില്ല,അവിടെ മറ്റേതോ ചെടി വളര്‍ന്നു വന്നതാവും.
അത്തം പിറന്നാല്‍ ഞങ്ങള്‍ പൂതേടിയിറങ്ങും. തൊടിയിലും കുളിര്‍മലയുടെ ചെരിവിലും കുളക്കരയിലുമൊക്കെ പൂതേടിയിറങ്ങുന്ന ഈറന്‍സന്ധ്യകള്‍.അതുവരെ കാണാത്ത കാട്ടു പൂക്കള്‍,കുന്നിമണി കായ്ക്കുന്ന വള്ളിച്ചെടി,അരളിക്കൂട്ടങ്ങള്‍,അനിര്‍വ്വചനീയമായ ഗന്ധങ്ങള്‍...
ഇപ്പോഴും ഓര്‍മ്മയിലുണ്ട് കൃഷ്ണവര്‍ണ്ണപ്പൂങ്കുലകളും തീഷ്ണഗന്ധവുമുള്ള ഒരു കാട്ടു ചെടി.പൂക്കള്‍ക്ക് അത്ര ഭംഗിയില്ലെങ്കില്‍ക്കൂടി,കുന്നിന്‍ചെരിവില്‍ ഒറ്റപ്പെട്ടു നിന്ന ആ ചെടിക്ക് ഒരു വല്ലാത്ത കാനനഭംഗിയുണ്ടായിരുന്നു.ആ ചെടിയേയും എന്തോ പേരു വിളിച്ചു സരോജിനി(ഞാനതിനെ സരോജിനിച്ചെടിയെന്നും)
പൂക്കളെല്ലാം ചേമ്പിലകളില്‍ പൊതിഞ്ഞ് ഉമ്മയുടെ ശകാരങ്ങളിലേക്ക് കൊതുകുകടിയേറ്റ തിണര്‍പ്പന്‍ കാലുകളുമായി ഞങ്ങള്‍ മടങ്ങി വരും.രാവിലെ മുറ്റത്തെ സിമന്റു തറയില്‍ മണ്ണും ചാണകവും മെഴുകി പൂക്കളമിടും.എന്നിട്ടതിന്റെ ഭംഗി കൂട്ടാന്‍ ഒരു പിടി മുക്കുറ്റി,ഒരു കുമ്പിള്‍ തുമ്പപ്പൂ എന്തെങ്കിലും തേടി നടക്കും.
ഓണത്തിനു മാത്രമാണ് സരോജിനി സ്വന്തം വീട്ടില്‍ പോവുക.ചെറുപ്പത്തിലേ അമ്മ മരിച്ചു.ചെറിയമ്മ വന്നതോടെ പഠിത്തവും നിലച്ചു.നന്നായി പഠിക്കുമായിരുന്നു.പുസ്തകങ്ങള്‍ കയ്യില്‍ കിട്ടിയതെന്തും വായിക്കും.മീന്‍ പൊതിഞ്ഞു വരുന്ന കടലാസുപോലും സ്വയം മറന്നു വായിക്കുന്നത് പലപ്പോഴും കണ്ടിട്ടുണ്ട്.രാത്രികളില്‍ റേഡിയോ തുറന്നു വച്ച് ഗാനതരംഗിണിയും നാടകവും വിടാതെ കേള്‍ക്കും.ആ രാത്രികളിലാണ് യേശുദാസും കൃഷ്ണചന്ദ്രനും,ശ്യാമും ജോണ്‍സണുമൊക്കെ ഞങ്ങള്‍ക്കു പ്രിയപ്പെട്ട ആരൊക്കെയോ ആയിത്തീര്‍ന്നത്.
ഓണത്തിനു സരോജിനിയെക്കൊണ്ടു പോവാന്‍ അച്ഛന്‍ വരുന്നതോടെ എന്റെ ഓണം പൊലിമയില്ലാതായിത്തീരും.സരോജിനിയുടെ ഗ്രാമത്തിലെ ഓണത്തെപ്പറ്റി ഞാന്‍ ദിവാസ്വപ്നങ്ങള്‍ കാണും.പാലട പ്രഥമന്‍, പഴം നുറുക്ക്,കുട്ടിയും കോലും,തുമ്പിതുള്ളല്‍,ഊഞ്ഞാലാട്ടം അതൊക്കെ ഭാവനയില്‍ കാണുകയല്ലാതെ എനിക്ക് വേറൊന്നും ചെയ്യാനില്ലായിരുന്നു.
പെരുന്നാളിന് ഈ രസങ്ങളൊന്നും ഇല്ലല്ലോ എന്നോര്‍ത്ത് ഞാന്‍ വ്യാകുലപ്പെടും.
തിരിച്ചു വരുമ്പോള്‍ സരോജിനി എന്തെങ്കിലും കൊണ്ടു വരാതിരിക്കില്ല.ഒരിക്കല്‍ പുന്നെല്ലിന്റെ അവില്‍-അത്ര രുചിയുള്ള അവില്‍ പിന്നെ ഒരിക്കലും കഴിച്ചിട്ടില്ല-ചിലപ്പോള്‍ പലതരം ചെടികള്‍--തവിട്ടു നിറച്ചെമ്പരുത്തിയും വാടാമല്ലിയും ആദ്യം കാണുന്നത് സരോജിനികൊണ്ടു വന്നപ്പോഴാണ്.
സരോജിനിക്ക് ഒരു പെട്ടിയുണ്ടായിരുന്നു.വസ്ത്രങ്ങളും മാലയും വളയുമൊക്കെ സൂക്ഷിക്കാനുള്ള ഒരു ചെറിയ പെട്ടി.ഒരിക്കല്‍ അതിനകത്ത് സ്വന്തം ജീവിതത്തെക്കുറിച്ച് ഒരു കുറിപ്പ് എഴുതിവച്ചത് വായിക്കാനിടയായി.അസുഖബാധിതയായ അമ്മയുടെ മരണം കണ്ടത്,അച്ഛന്റെ നിസ്സഹായത,രണ്ടാനമ്മയുടെ വരവ്,സഹോദരന്മാരില്ലാത്ത വിഷമം, പഠിത്തം മുഴുമിപ്പിക്കാന്‍ കഴിയാത്തതിന്റെ വേദന....പത്തോ പന്ത്രണ്ടോ വയസ്സില്‍ സരോജിനി അനുഭവിച്ചതെന്തെല്ലാം...അന്നതു വായിച്ചപ്പോള്‍ കുട്ടിയായ എനിക്ക് വിഷമം തോന്നിയെങ്കിലും പിന്നീടാലോചിക്കുമ്പോഴാണ് ആ സങ്കടത്തിന്റെ ആഴം മനസ്സിനാക്കാനാവുന്നത്.
നാടും വീടും സഹോദരിമാരെയുമൊക്കെ വിട്ട് മറ്റൊരു കുടുംബത്തിന്റെ ഭാഗമാവുമ്പോള്‍ എത്രമാത്രം വേദനിച്ചിരിക്കണം ഒരു കൌമാരക്കാരിപ്പെണ്‍കുട്ടിയുടെ മനസ്സ്..ആ നഷ്ടബോധങ്ങളെ മറികടക്കാനായിരുന്നുവോ സരോജിനി, പ്രകൃതിയെന്ന അമ്മയുടെ മാറിലേക്കിറങ്ങിയത്...
സരോജിനിക്കൊപ്പം നടന്ന് ഞാനും പ്രകൃതിയുടെ ആരാധികയായി.ഒരു പുല്‍മേട്,കിളിയൊച്ച,വെയില്‍ നാളം-ഹൃദയത്തിന്റെ തമോഗര്‍ത്തങ്ങളില്‍ പ്രകാശരേണുവായി അവയെല്ലാം.
പുല്‍പ്പടര്‍പ്പില്‍ ഇളം മഞ്ഞപ്പൂക്കള്‍ പരവതാനി നെയ്തതു കണ്ടപ്പോള്‍,ദശപുഷ്പങ്ങളെ തൊട്ടറിഞ്ഞപ്പോള്‍,പുസ്തകത്താളില്‍ മാത്രം കണ്ട ഇലമുളച്ചിയെ തിരിച്ചറിഞ്ഞപ്പോള്‍ ,രണ്ടു തരം വെള്ളരിത്തണ്ടുകള്‍ മതിലില്‍ നിന്നു കിട്ടിയപ്പോള്‍ തോന്നിയ അത്ഭുതാനന്ദവിസ്മയചിത്രങ്ങള്‍..എല്ലാം ഒരുപാടു ദൂരത്തേക്കു പോയിരിക്കുന്നു.എങ്കിലും എല്ലാം പ്രകൃതിയും ഔഷധങ്ങളുമായിരുന്നു.
മുറ്റത്ത് ആര്‍ത്തു വളരുന്ന മുത്തങ്ങപ്പുല്ലിലും കറുകവേരിലും ജീവൌഷധങ്ങളുണ്ടെന്ന തിരിച്ചറിവ്-അത് പ്രകൃതിയെ തൊട്ടറിയല്‍ കൂടിയായിരുന്നു.
വര്‍ഷങ്ങള്‍ കുത്തിയൊലിച്ചു പോയിരിക്കുന്നു.സരോജിനി കുടുംബിനിയായി അമ്മയും അമ്മൂമ്മയുമായിക്കഴിയുന്നു.ഓണവും ഒരുപാടു മാറിപ്പോയി.ഓണം വരുമ്പോഴും പ്രകൃതിക്ക് കണ്ണീരുണങ്ങുന്നില്ല.വയലുകള്‍ നികത്തി ഫ്ലാറ്റുകള്‍ പണിത്,ഓണാഘോഷമെന്ന പേരില്‍ മദ്യവിപണി കൊഴുപ്പിച്ച്,ഇന്‍സ്റ്റന്റ് സദ്യകള്‍ മേശയില്‍ നിരത്തി വെയ്ക്കുമ്പോള്‍ പ്രകൃതിക്ക് എങ്ങനെ ചിരിക്കാന്‍ കഴിയും?
പെരുമഴയായിരുന്നു കഴിഞ്ഞ രണ്ട് ഓണക്കാലത്തും.പൂക്കളെല്ലാം നനഞ്ഞു കുതിര്‍ന്ന് വെള്ളത്തില്‍ മുങ്ങിക്കിടക്കുമ്പോള്‍.ടി വി യിലെ മടുപ്പിക്കുന്ന ശബ്ദകോലാഹലങ്ങള്‍ക്കിടിയില്‍ മഹാബലി വന്നത് ആരുമറിഞ്ഞതേയില്ല.
അന്ന്,ഉത്രാടസായാഹ്നത്തില്‍ എന്തിനെന്നറിയാതെ ധൃതി കൂട്ടുന്ന ആളുകള്‍ക്കിടയിലൂടെ നടന്നു വരുമ്പോള്‍ ഏതോ തെന്നിന്ത്യന്‍ നടിയുടെ സെറ്റുമുണ്ടുടുത്ത കൂറ്റന്‍ ഫ്ലക്സ് ബോര്‍ഡിനു താഴെ വിഷണ്ണതയോടെയിരുന്ന് മഹാബലി പറഞ്ഞു,ഓണമല്ലേ,ഒന്നു വന്നു പോവണ്ടേ എനിക്കും....
ഈ തിരക്കുകളെല്ലാം തീര്‍ന്ന് സാധാരണജീവിതത്തിലേക്ക് ഒന്നു വേഗം തിരിച്ചുപോകാന്‍ കഴിയണേ എന്നാഗ്രഹിച്ച് മഴ നനഞ്ഞ വഴിയിലൂടെ തിരിച്ചു പോരുമ്പോള്‍ കാര്‍മുകില്‍ വര്‍ണ്ണപ്പൂക്കള്‍ ചൂടി മഴ നനയുകയായിരിക്കുമോ കുന്നിന്‍ചെരിവിലെ എന്റെ സരോജിനിച്ചെടി എന്ന് ഒരു വേള ഞാന്‍ ഓര്‍ത്തു.





2011 ജൂലൈ 28, വ്യാഴാഴ്‌ച

നിലാവ് നനയുന്നു.


നിലാവ് നനയുന്നു.
മഴക്കാല രാത്രിയുടെ
ചിറകടിയൊച്ചക്ക് മുമ്പില്‍
നിന്നോടെന്തുരിയാടാന്‍.
ജൂണ്‍,ഒരു പഴയ
പുസ്തകത്തിലൊളിപ്പിച്ച
മയില്‍പ്പീലിക്കുരുന്നാണെന്നും
മഴ,ഒരു നനഞ്ഞ പെണ്‍കുട്ടിയുടെ
വെളുത്ത പാവാട ഞൊറിവുകളാണെന്നും
നീ പറഞ്ഞു കഴിഞ്ഞല്ലോ...
ഇളവെയില്‍ മിന്നുന്ന നീര്‍ക്കുഴികളെയും
തല്ലിത്തിമര്‍ക്കുന്ന പാദസരങ്ങളെയും
നീയെനിക്ക് പകര്‍ന്നു തന്നു.
പിന്നെ,ചുവന്ന പൂമരച്ചില്ലകള്‍
ഇടറി വീണതും
നനഞ്ഞ കിളിക്കൂടുകള്‍
ഒഴുകിയകന്നതും
ഇതു പോലെ നനഞ്ഞ ഒരു
സന്ധ്യയുടെ കുസൃതിയായിരുന്നില്ലേ.
പായല്‍ വീണ കുളപ്പടവുകളും
മഴ ചിന്നി വീഴുന്ന താമരയിലകളും
നമുക്കന്യമായതും
ഒരു മഴയില്‍ത്തന്നെയല്ലേ..
അവസാനം,പിടയുന്ന മഴയ്ക്കും
നനയുന്ന ഇരവിനും ഇടയില്‍
നിന്റെ നനഞ്ഞ മുഖം തെളിയുമ്പോള്‍
ഞാനറിയുന്നു,
മഴ നീയായിരുന്നെന്ന്....

2011 മേയ് 30, തിങ്കളാഴ്‌ച

ജൂണ്‍ ഡയറി

                 ജൂണ്‍ ഡയറി
വീണ്ടും മഴത്താളം.
ഇടമുറിയാതെ പെയ്ത് താണ്ഡവനൃത്തമാടി എല്ലാവരുടെയും മനസ്സ് മടുപ്പിച്ച് കഴിഞ്ഞ തവണ പിണങ്ങിപ്പോയ കൂട്ടുകാരിയായി പിന്നെയും ജാള്യതയോടെ മഴ വീഴുന്നു.
എല്ലാവര്‍ക്കും മഴ,ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
പുറമേക്ക് അകല്‍ച്ച കാണിക്കുമ്പോഴും മഴയോടുള്ള തിരിച്ചറിയാനാവാത്ത ഒരിഷ്ടം എല്ലാവരും മനസ്സില്‍ സൂക്ഷിക്കുന്നു.
മഴ കഴുകിയുണക്കിയ റോഡരികിലൂടെ സബര്‍ജില്ലിയും ചോളവും വളര്‍ത്തു മത്സ്യങ്ങളും വില്‍ക്കുന്നവരുടെ ബഹളങ്ങളിലൂടെ വീടണയാന്‍ വൈകുന്നുവെന്നോര്‍മ്മിക്കാതെ നടക്കുന്ന സായാഹ്നങ്ങളില്‍ മഴ ഗൃഹാതുരത്വമുണര്‍ത്തുന്നു
.ഗസലുകള്‍ പെയ്യുന്ന മഴ രാത്രിയുടെ നനഞ്ഞ മുഖം നോക്കി പങ്കജ് ഉധാസ് ആര്‍ദ്രമായിപ്പാടുന്നതാര്‍ക്കു വേണ്ടി.....
"കതകുകള്‍ തുറന്നിടുക,
ഞാന്‍ തിരിച്ചു വരും
ഇനിയും ശബ്ദമുയര്‍ത്തും...."
വെള്ളിനൂലുകളായി ആകാശം നിര്‍ത്താതെ പെയ്യുന്ന ദിവസങ്ങളില്‍ എല്ലാ ജനാലകളും തുറന്നിട്ട് പുറത്തെ പച്ചപ്പു തിങ്ങിയ പ്രകൃതിയിലേക്ക് നിഗൂഢമായ ഒരു മന്ദസ്മിതത്തോടെ നോക്കി നിന്നിരുന്നു മുത്തശ്ശി.ഏഴാം കടലിനക്കരെ രാക്ഷസന്റെ കോട്ടയില്‍ തടവിലായ രാജകുമാരിയേയും കള്ളം പറഞ്ഞതു കേട്ടു ചിരിച്ച മത്സ്യത്തേയും എല്ലാ കാഴ്ചകളേയും മുമ്പിലെത്തിക്കുന്ന മാന്ത്രിക കണ്ണാടിയെയും മുത്തശ്ശിയുടെ അരികില്‍ കിടന്ന് , കഥകളിലൂടെ ആ മഴക്കാലങ്ങളില്‍ ഞാന്‍ അടുത്തറിഞ്ഞു. ഇരുട്ടു തീരെയില്ലാത്ത മഴകളായിരുന്നു അത്.മഴയൊഴിയുന്ന പ്രകാശപൂര്‍ണ്ണമായ ഇടനേരങ്ങളില്‍ നീര്‍ച്ചാലുകളിലൂടെ ഒഴുകി വരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പ്.തുലാവര്‍ഷരാത്രികളില്‍ വഴിതെറ്റിവന്ന മിന്നാമിന്നിയെ ചില്ലു കുപ്പിയിലാക്കി ഊണ്‍മേശയുടെ കീഴിലെ ഇരുട്ടില്‍ വിളക്കാക്കും.അന്ന് ആ നാലു മേശക്കാലുകള്‍ക്കിടയിലെ ഇത്തിരി ചതുരം വനമധ്യത്തിലെ ഒരു ഗുഹയാണെന്നായിരുന്നു സങ്കല്പം.
അങ്ങനെയൊരു മഴക്കാലത്ത് സന്തതസഹചാരിയായ പാവയെ ചെളിയില്‍ പുതഞ്ഞ് കാണാതായി.മഴക്കാലമൊക്കെ കഴിഞ്ഞ് എത്രയോ കാലം ചെളിയില്‍ നിന്നത് ഉയിര്‍ത്തു വരുമെന്ന് പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു.പിന്നെയൊരു പാവയോടും ആ മമത ഉണ്ടായതുമില്ല.
മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഉജ്വലവര്‍ണ്ണത്തോടെ നില്‍ക്കുന്നത് വാകപ്പൂക്കളുടെ നിറവസന്തമാണ്.മേയ് മാസം അവസാനിക്കുമ്പോള്‍ അടിമുടി പൂത്തുലയുന്ന വാകമരങ്ങള്‍.മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനല്‍ക്കാലത്തിന്റെ യാത്രാമൊഴി.നാലുവയസ്സുള്ളപ്പോള്‍ ഒരു മഴക്കാലത്തിന്റെ തുടക്കത്തില്‍ പനിക്കോളുമായി അച്ഛനും ഞാനും ഡോക്ടറെ കാണാന്‍പോയപ്പോള്‍ ദൂരെ ദൂരെ മരങ്ങളുടെ പച്ചത്തഴപ്പുകള്‍കിടയില്‍ അവിശ്വസനീയമാംവിധം പടര്‍ന്നു കിടക്കുന്ന ചുവപ്പുരാശി.കാറ്റത്തു പറന്നു വന്ന ഒരു ചുവപ്പു പാവാടയാണതെന്നാണ് ആദ്യം കരുതിയത്.കയ്യെത്താത്ത ദൂരത്തില്‍ പച്ചത്തഴപ്പുകള്‍ക്കു മുകളില്‍ പടര്‍ന്നു കിടക്കുന്ന ആ വര്‍ണ്ണരാജി പിന്നീട് ഏറെക്കാലം മോഹിപ്പിച്ചു കൊണ്ട് മനസ്സിലുടക്കിക്കിടന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കോളെജു വളപ്പിലെ വാകമരത്തില്‍ നിന്ന് ഒടിഞ്ഞു വീണ ഒരു ചില്ല കൈയ്യില്‍ കിട്ടുന്നതു വരെ ആ മോഹം മായാതെ നിന്നു.അന്ന് അടുത്തു കണ്ടപ്പോഴാണ് അറിയുന്നത്,ചുവപ്പു കൂടാതെ പിന്നെയും ഒരുപാട് വര്‍ണ്ണവിസ്മയങ്ങള്‍ അതിലുണ്ടെന്ന്.
നീലമലകളുടെ മാറിലൂടെ ശബ്ദമുണ്ടാക്കാതെ വെളുത്ത ഒരി സാരിയുലയുന്നതു പോലെയായിരുന്നു അവിടെ മഴക്കാലം.ശാലീനത നിറഞ്ഞ ഒരു ഗ്രാമസുന്ദരിയെപ്പോലെ പതിയെപ്പതിയെ അടുത്തു വരുന്ന മഴ..
അന്നൊരു മഴക്കാലത്ത് രാജലക്ഷിയെക്കുറിച്ച് ഒരു കുറിപ്പു വായിച്ചു മടങ്ങുന്ന സായാഹ്നത്തില്‍ ആത്മഹത്യ ചെയ്തവരുടെ മുഖമായിരുന്നു മഴയ്ക്ക്.ജീവിതത്തില്‍ നിന്ന് സ്വയം പിന്‍തിരിഞ്ഞു പോയ സുഹൃത്തുക്കളെയോര്‍മ്മിപ്പിച്ച് അപ്പോള്‍ ഒരു മഴ തുടങ്ങുകയായി..
മഴക്കാലം വരും മുമ്പേ ജീവിതത്തില്‍ നിന്നും തോര്‍ന്നു പോയ ഒരാള്‍.നിറം മുറ്റിയ പോസ്റ്റു കാര്‍ഡുകളായി എല്ലാ പുതു വര്‍ഷാരംഭത്തിലും ഓര്‍മ്മ പുതുക്കിയിരുന്ന അ ചങ്ങാതി ഹോസ്റ്റല്‍ മുറിയിലൊരു കഷ്ണം കയറില്‍ ജീവിതത്തിന്റെ എല്ലാ നിറങ്ങളും കവിതകളും നിലക്കാത്ത കുസൃതികളും കൊരുത്തിട്ടു--എന്തിനെന്ന് ആരോടും പറയാതെ ഒരു ദിവസം.പിന്നെയൊരു മകരത്തണുപ്പില്‍ തീയെടുത്തു പുതച്ചു എന്റെ കൂട്ടുകാരി.ക്ലാസ്സിലിരുന്ന് പാടുന്ന അവളുടെ പതിഞ്ഞ ശബ്ദം,വിഷാദച്ഛായയുള്ള കണ്ണുകള്‍,ഉടുപ്പിന്റെ ഇളം മഞ്ഞ നിറം..ഒരു മഴനാദം പോലെ അവള്‍ ഇന്നും നിറയുന്നു.മനസ്സില്‍ അത്രയ്ക്കിരുട്ടായിരുന്നെന്ന്,തോരാമഴയായിരുന്നെന്ന് കാണാന്‍ കഴിയാതെ പോയതിന് ഞങ്ങള്‍ക്കാര്‍ക്കും തന്നെ മാപ്പില്ല
ഇരുട്ടു കനം തൂങ്ങുന്ന ഓര്‍മ്മകളാണ് ഇന്നത്തെ മഴകള്‍.സൂര്യനെക്കാണാത്ത പകലുകളുടെ,മരവിപ്പിക്കുന്ന മഴത്തണുപ്പിന്റെ ,നിറഞ്ഞു കവിയുന്ന അഴുക്കു വെള്ളത്തിന്റെ,അവസാനിക്കാത്ത ട്രാഫിക് ജാമുകളുടെ ,കൊതുകുകളുടെ,പനികളുടെ പെരുമഴക്കാലം.ഗൃഹാതുരത്വത്തെപ്പോലും മടുപ്പിക്കുന്ന മഴകള്‍.
പങ്കജ് ഉധാസ് പാടി മുഴുവനാക്കുന്നു.
പഴയ ഒരു മഴക്കാലമുണ്ടായിരുന്നു
ഇപ്പോള്‍ വേറൊരു മഴക്കാലം
ഇനിയും ഒരു മഴക്കാലം വരും
അതെ-
"വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുക,
ഞാന്‍ തിരിച്ചു വരും,
ശബ്ദമുയര്‍ത്തി വിളിക്കും..."

2011 മാർച്ച് 24, വ്യാഴാഴ്‌ച



                                    അക്ഷരങ്ങളുടെ ജാലവിദ്യക്കാരന്‍


സമര്‍ത്ഥരും ആത്മാര്ത്ഥയുള്ളവരുമായ ചില അദ്ധ്യാപകരുടെ ശിഷ്യയായിരിക്കാനുള്ള സൌഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സില്‍ ഏറ്റവും മിഴിവോടെ നില്‍ക്കുന്ന മുഖം എന്റെ സുകുമാരഗുപ്തന്‍ മാഷിന്റേതു തന്നെയാണ്.കുട്ടിക്കാലത്തെ എന്റെ അന്തര്‍മുഖത്വവും വാശികളുമൊക്കെ തീരാന്‍ വേണ്ടിയാവണം കുറച്ചു നേരത്തെ തന്നെ വീടിനടുത്തുള്ള എല്‍.പി.സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സ്കൂളിനോട് യാതൊരു മമതയും തോന്നിയിരുന്നില്ല.പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നറിയുന്നതു കൊണ്ട് ചേച്ചിയുടെ കൈയും പിടിച്ച് ബഹളമയമായ സ്കൂളിന്റെ ചരല്‍മുറ്റത്ത് മഴയും വര്‍ണ്ണക്കുടകളും കരച്ചിലും കണ്ട് ഞാന്‍ ,കരയില്ല, എന്ന അഹന്തയോടെ നിന്നു.ഉയരത്തിലുള്ള മുറിയാണ് ഒന്നാം ക്ലാസ്സ്.അതിനോടു ചേര്‍ന്ന് ഹെഡ് മാസ്റ്റരുടെ മുറിയും.അവിടവിടെ ഏങ്ങലടികള്‍ മുഴങ്ങുന്ന ,ചിതറിക്കിടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തെളിഞ്ഞ മുഖവും നരച്ച മുടിയും പിരിച്ചു വച്ച മീശയും പ്രസന്നമായ ചിരിയുമായി ഹെഡ് മാസ്റ്ററെത്തി.ഞാനാണു നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ എന്നുറക്കെപ്പറയുമ്പോള്‍ കൈയില്‍ വടിയില്ലല്ലോ എന്ന വലിയ ആശ്വാസം.എന്താണെന്നറിയാത്ത ഒരു സ്വാസ്ഥ്യം തോന്നി.
കുട്ടികള്‍ക്കാവട്ടെ ജീവനായിരുന്നു ഗുപ്തന്‍മാഷ്. മാഷിന് തിരിച്ചും അങ്ങിനെത്തന്നെ.അക്ഷ‌‌രങ്ങള്‍ പഠിപ്പിച്ചും കണക്കു പറഞ്ഞു തന്നും കഥകള്‍ ചൊല്ലിയും പാട്ടുപാടിയുമിരിക്കുമ്പോള്‍ കുട്ടികള്‍ മാഷിന്റെ ചുറ്റും ചേര്‍ന്നു നില്ക്കും ,മടിയില്‍ കയറി തോളില്‍ കൈയിട്ട് ഒരപ്പൂപ്പന്റെ ചാരത്തെന്ന പോലെ തിമര്‍ക്കും.(മാഷിന്റെ ഇരു കവിളുകളിലും ഉമ്മ വെയ്കുന്ന ഒരു കുസ്രുതിക്കാരിയും ഉണ്ടായിരുന്നു!)
മാഷ് ഒരിക്കലും ആരേയും അടിച്ചില്ല.ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.മാഷിന്റെ ക്ലാസ്സില്‍ ആരും കരഞ്ഞില്ല,ബഹളം വച്ചില്ല,പഠിക്കാതിരുന്നില്ല.
ഓഫീസ് മുറിയില്‍ നിന്നൊരു കഷ്ണം ചോക്കു കൊണ്ടു വരാന്‍ ,ഹാജര്‍ പട്ടികയെടുക്കാന്‍,ഇടയ്ക് ഒന്നു ബെല്ലടിക്കാന്‍ ഏതെങ്കിലുമൊരു കുട്ടിക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ അംഗീകരിക്കപ്പെട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവന്‍/അവള്‍ എഴുന്നേറ്റ് ഓടിപ്പോയി വരും. കുട്ടികള്‍ക്ക് ചാക്യാര്‍ കൂത്ത് കാണിച്ചു കൊടുക്കാന്‍,ഇന്ദ്രജാലക്കാരന്റെ സഹായിയാവാന്‍ ഒക്കെ മാഷ് മുമ്പില്‍ നിന്നു.കുട്ടികളെ രസിപ്പിക്കാന്‍ മാഷ് സ്വയമൊരു കോമാളിയായി ,ചെവിയിലൂടെ നിറമുള്ള തൂവാലകളും റിബ്ബണുകളും പുറത്തെടുക്കുമ്പോള്‍ വിസ്മയിച്ചിരിക്കുന്ന ഞങ്ങളോട് തമാശകള്‍ പറഞ്ഞു.പിന്നെ ,മായാജാലക്കാരന്‍ നിര്‍മ്മിച്ച തക്കാളിപ്പഴങ്ങളിലൊന്ന് വായിലേക്കിട്ട് പൊട്ടിച്ചിരിച്ചു.
ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി പഴയ സര്‍വ്വീസ് ബുക്കുകള്‍ക്കിടയില്‍ മാഷിന്റെ സേവനപുസ്തകം.അതിവിടെ സൂക്ഷിച്ചിട്ടുണ്ടാകം എന്ന് എന്തു കൊണ്ടോ ഓര്‍ത്തിരുന്നില്ല.ഒരു പക്ഷേ ,രേഖപ്പെടുത്തലുകള്‍ ഇല്ലാതെ രേഖപ്പെടുത്തപ്പെട്ട ഒരു ജീവിതമാണതെന്ന് ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാവും...
പൊടിഞ്ഞു തുടങ്ങിയ ,ഒരുപാടു കനമില്ലാത്ത ആ പുസ്തകം മറിച്ചു നോക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്കൂളിന്റെ ചരല്‍ മുറ്റത്ത് വീണ് കാല്‍മുട്ടു പൊട്ടിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ച് മുറിവില്‍ മരുന്നു വയ്കുന്ന ഗുപ്തന്‍മാഷ്,ഒന്നാം ക്ലാസ്സിന്റെ ഉയരത്തില്‍ നിന്നു വീണ് നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന രാജേശ്വരിയെ ബഞ്ചില്‍ കിടത്തി വീശിക്കൊടുക്കുന്ന ഗുപ്തന്‍ മാഷ്,ഓഫീസ് മുറിയിലിരുന്നു ചായ കുടിക്കുമ്പോള്‍ അതുവഴി വന്ന കുട്ടിക്ക് പരിപ്പു വടയുടെ പാതി മുറിച്ചു കൊടുക്കുന്ന മാഷ്...ഞാന്‍ കാണാതെ പോയ എന്തെല്ലാം....മഞ്ഞച്ച ഈ താളുകളില്‍ ഇന്‍ക്രിമെന്റും ലീവും ഗ്രേഡുമല്ലാതെ ജ്വലിച്ചു നിന്നിരുന്ന ഒരു പ്രകാശനാളത്തെ അടയാളപ്പെടുത്താന്‍ കഴിയുമോ?
ഒരുപാട് ആകുലതകളും കുറവുകളും ബാക്കി നിര്‍ത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ ഒരു കോപ്പി മാഷിന് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന ഇപ്പോഴും അവശേഷിക്കുന്നു.
അറിവിന്റെ ആദ്യക്ഷരം കുറിച്ചു തന്ന എന്റെ പ്രിയപ്പെട്ട സുകുമാരഗുപ്തന്‍ മാഷിന്റെ ഒരിക്കലും മരിക്കാത്ത സ്മൃതികള്‍ക്ക് ഈ എളിയ ശിഷ്യയുടെ പ്രണാമം....






പഞ്ചമം

ജനിക്കും മുമ്പുള്ള
നിന്റെ നിഷ്ക്കളങ്കതയോടാണ്       
എന്റെ പ്രണയം.                               
* * *
എന്റെയുള്ളില്‍
കുടിയിരുത്തിയ
ദൈവത്തിന്
നീ ബലിയര്‍പ്പിക്കുമ്പോള്‍
എന്റെ വിഗ്രഹങ്ങള്‍
ഉടഞ്ഞു ചിതറുന്നു.
* * *
മറുപടിയില്ലാത്ത
കുറിമാനങ്ങള്‍ക്കു വേണ്ടി
നീ പിണങ്ങുന്നു.
എന്റെ ഹൃദയത്തില്‍
നിന്ന് നിന്നിലേക്കു
വരുന്ന സന്ദേശങ്ങളുടെ
തുടര്‍ച്ച നീ കാണുന്നുനില്ല.
* * *
എന്റെ ഹൃദയത്തിനു
മീതെ നിന്റെ ഹൃദയം
പൊതിഞ്ഞു പിടിച്ച്
നീ മന്ത്രിക്കുന്നു,സ്നേഹം.
ഞാന്‍ പറയുന്നു,
മൌനം സ്വര്‍ണ്ണമാണ്.                          
* * *
നീയില്ലെങ്കില്‍
ആരവം നഷ്ടമാവുന്ന
എന്റെ ജീവിതത്തെക്കുറിച്ച്
നിനക്കെന്തറിയാം....?