കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
കവിത എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

2011 ഒക്‌ടോബർ 16, ഞായറാഴ്‌ച

ശൂന്യം




ഓര്‍മ്മകളുടെ ശൈത്യം
എന്റെ പാഴിലകളെ
മരവിപ്പിക്കുന്നു.
ഒരു ശൂന്യതയുടെ
വിടവു നികത്താന്‍
മറ്റൊരു ശൂന്യതമാത്രം.
നിശ്ശബ്ദതയില്‍
വെറുതെ ഒരാരവമുയര്‍ത്തി
ഒരു പടുകൂറ്റന്‍ തിരമാല
കടലിലേക്ക്
തിരികെപ്പോകുന്നു.
എവിടെയും ഉപ്പുരസം
ബാക്കി നിര്‍ത്തുന്നു ജീവിതം
ഞാന്‍ തിരിച്ചു പൊയ്ക്കൊണ്ടേയിരിക്കുന്നു
തുടക്കത്തിലേക്ക്
ഇനിയെത്തില്ല
എങ്കിലും
മടങ്ങാന്‍
ഇടം നഷ്ടപ്പെടും വരേയ്ക്ക്...

2011 ഒക്‌ടോബർ 4, ചൊവ്വാഴ്ച

നിദ്ര


പകര്‍ന്നു കഴിയുമ്പോള്‍
എല്ലാം തീര്‍ന്നുപോകുന്നു.
പ്രകാശത്തിന്റെ ഇരിപ്പിടം,
ജീവന്റെ വാല്‍നക്ഷത്രം,
എന്നു കരുതിയത്                    
തണുത്തിരുണ്ട
കരിക്കട്ടയാവുന്നു.
ചിരിക്കുന്ന നിന്റെ
സൂര്യമുഖം
കോമ്പല്ലുകള്‍ തുറന്ന്
എന്റെ മുഖത്തിനു
നേര്‍ക്കു പിടിച്ച
വിപരീതമാകുന്നു.
വിഹ്വലതകളുടെ
കയ്പുതീര്‍ക്കാന്‍
ഞാന്‍ തിരഞ്ഞെടുക്കുന്നതൊക്കെയും
വേദനയുടെ കയ്പന്‍
കടലുകളെ മാത്രം...
ഈ രാത്രി കൂടെ
കാത്തുനില്‍ക്കുക,
നിശാഗന്ധി വിരിയാന്‍
ഇനിയുമുണ്ട് നേരം.
പുലരും മുമ്പേ
യാമക്കോഴി കൂവുമ്പോള്‍
ഉണരാത്ത എന്നെ
വിളിച്ചുണര്‍ത്താന്‍
ഇനി നീ പോലും
വരാതിരിക്കുക.
നീ പോലും വരാതിരിക്കുക...

 

2011 സെപ്റ്റംബർ 30, വെള്ളിയാഴ്‌ച

പറയാന്‍ മറന്നത്....



പറയാന്‍ ഒരുപാടു
ബാക്കി വെയ്ക്കുമ്പോള്‍
പറഞ്ഞതെല്ലാം
അര്‍ത്ഥശൂന്യമാകുന്നതു പോലെ
വരികള്‍ക്കിടയില്‍
എഴുതാന്‍ മറന്നത്,
വാക്കുകള്‍ക്കിടയില്‍
പറയാന്‍ മറന്നത്
മുള്ളുകളായി
ഹൃദയത്തില്‍ വന്നു
തറയ്ക്കന്നു.
ഈ വേദനയ്കു
പരിഹാരമില്ലേ
ചിന്തകളിലെ തീ
ഒരിയ്ക്കലും അണയുകയില്ലേ
വ്യര്‍ത്ഥജന്‍മത്തിന്റെ
വ്രണങ്ങള്‍ക്കിടയിലും
പുഞ്ചിരി വിടര്‍ത്താന്‍
കഴിയുമെന്ന് നീ പറയുന്നു.
ഒരു പുഞ്ചിരി
ഉയിര്‍ത്തെഴുന്നേല്‍ക്കുന്നത്
ഒരുപാടു തുള്ളി കണ്ണീരില്‍
നിന്നാവാം.
വേദനയോടെ
നീ മടങ്ങുമ്പോള്‍
എന്റെ ജന്മം
കണ്ണാടിച്ചില്ലുകളായി
നുറുങ്ങിപ്പോവുന്നു,
ഓരോ ചില്ലിലും
നിന്റെ ദൈന്യതയുടെ
നിഴലുകള്‍ ബാക്കി വെയ്ക്കുന്നു
സൌഹൃദംചിലപ്പോള്‍
പൂരിപ്പിക്കാന്‍
കഴിയാത്ത ഒരു
സമസ്യയാവുന്നതെന്താണ്........

2011 മാർച്ച് 24, വ്യാഴാഴ്‌ച


പഞ്ചമം

ജനിക്കും മുമ്പുള്ള
നിന്റെ നിഷ്ക്കളങ്കതയോടാണ്       
എന്റെ പ്രണയം.                               
* * *
എന്റെയുള്ളില്‍
കുടിയിരുത്തിയ
ദൈവത്തിന്
നീ ബലിയര്‍പ്പിക്കുമ്പോള്‍
എന്റെ വിഗ്രഹങ്ങള്‍
ഉടഞ്ഞു ചിതറുന്നു.
* * *
മറുപടിയില്ലാത്ത
കുറിമാനങ്ങള്‍ക്കു വേണ്ടി
നീ പിണങ്ങുന്നു.
എന്റെ ഹൃദയത്തില്‍
നിന്ന് നിന്നിലേക്കു
വരുന്ന സന്ദേശങ്ങളുടെ
തുടര്‍ച്ച നീ കാണുന്നുനില്ല.
* * *
എന്റെ ഹൃദയത്തിനു
മീതെ നിന്റെ ഹൃദയം
പൊതിഞ്ഞു പിടിച്ച്
നീ മന്ത്രിക്കുന്നു,സ്നേഹം.
ഞാന്‍ പറയുന്നു,
മൌനം സ്വര്‍ണ്ണമാണ്.                          
* * *
നീയില്ലെങ്കില്‍
ആരവം നഷ്ടമാവുന്ന
എന്റെ ജീവിതത്തെക്കുറിച്ച്
നിനക്കെന്തറിയാം....? 


 
 

2011 ജനുവരി 22, ശനിയാഴ്‌ച

മഴ പെയ്യുന്നു
ജാലകത്തിന്റെ                      
വെളുത്ത കണ്ണുകളിലൂടെ
ഒര മഴ പെയ്തിറങ്ങുന്നു.
നരച്ച ആകാശവിസ്മയങ്ങളുടെ
വേനല്‍ വിടവുകളിലൂടെ
മഴ അലിഞ്ഞിറങ്ങുന്നു.
യാത്രയുടെ ഏകാന്തതയില്‍
മറന്നു പോയൊരു ഗസലിന്റെ
ഈണം വൃഥാ കാതോര്‍ക്കുമ്പോള്‍
മഴ പൊട്ടിച്ചിരിക്കുന്നു.
വര്‍ഷങ്ങളുടെ വെയിലും മഞ്ഞും
ഇടകലര്‍ന്ന വഴിയിലൂടെ
തിരികെ വരാത്ത ദിവസങ്ങളുടെ
നനഞ്ഞ ചിറകുകളില്‍
മഴ,നിരാശ കൊണ്ടു കുതിരുന്നു.
കാലം,നിഷ്ക്കരുണം
ഊതിക്കെടുത്തിയ
കൌമാരത്തിന്റെ വസന്തം തേടി
മഴ തിരിഞ്ഞു നോക്കുന്നു.
പിറവിയെടുക്കാനാവാത്ത
കുഞ്ഞിനെപ്പോലെ
ഹൃദയത്തില്‍ തൊട്ടുണര്‍ത്തി
സ്നേഹം പോലെ
മഴ ഇല്ലാതാവുന്നു.
എങ്കിലും
ഒന്നിനുമല്ലാതെ
എന്തിനെന്നറിയാതെ
ഒരു നനഞ്ഞ ചിത്രം പോലെ
ഇപ്പോഴും മഴ
പെയ്തുകൊണ്ടിരിക്കുന്നു....