2011 മേയ് 30, തിങ്കളാഴ്‌ച

ജൂണ്‍ ഡയറി

                 ജൂണ്‍ ഡയറി
വീണ്ടും മഴത്താളം.
ഇടമുറിയാതെ പെയ്ത് താണ്ഡവനൃത്തമാടി എല്ലാവരുടെയും മനസ്സ് മടുപ്പിച്ച് കഴിഞ്ഞ തവണ പിണങ്ങിപ്പോയ കൂട്ടുകാരിയായി പിന്നെയും ജാള്യതയോടെ മഴ വീഴുന്നു.
എല്ലാവര്‍ക്കും മഴ,ഗൃഹാതുരത്വമുണര്‍ത്തുന്ന ഓര്‍മ്മകളാണ്.
പുറമേക്ക് അകല്‍ച്ച കാണിക്കുമ്പോഴും മഴയോടുള്ള തിരിച്ചറിയാനാവാത്ത ഒരിഷ്ടം എല്ലാവരും മനസ്സില്‍ സൂക്ഷിക്കുന്നു.
മഴ കഴുകിയുണക്കിയ റോഡരികിലൂടെ സബര്‍ജില്ലിയും ചോളവും വളര്‍ത്തു മത്സ്യങ്ങളും വില്‍ക്കുന്നവരുടെ ബഹളങ്ങളിലൂടെ വീടണയാന്‍ വൈകുന്നുവെന്നോര്‍മ്മിക്കാതെ നടക്കുന്ന സായാഹ്നങ്ങളില്‍ മഴ ഗൃഹാതുരത്വമുണര്‍ത്തുന്നു
.ഗസലുകള്‍ പെയ്യുന്ന മഴ രാത്രിയുടെ നനഞ്ഞ മുഖം നോക്കി പങ്കജ് ഉധാസ് ആര്‍ദ്രമായിപ്പാടുന്നതാര്‍ക്കു വേണ്ടി.....
"കതകുകള്‍ തുറന്നിടുക,
ഞാന്‍ തിരിച്ചു വരും
ഇനിയും ശബ്ദമുയര്‍ത്തും...."
വെള്ളിനൂലുകളായി ആകാശം നിര്‍ത്താതെ പെയ്യുന്ന ദിവസങ്ങളില്‍ എല്ലാ ജനാലകളും തുറന്നിട്ട് പുറത്തെ പച്ചപ്പു തിങ്ങിയ പ്രകൃതിയിലേക്ക് നിഗൂഢമായ ഒരു മന്ദസ്മിതത്തോടെ നോക്കി നിന്നിരുന്നു മുത്തശ്ശി.ഏഴാം കടലിനക്കരെ രാക്ഷസന്റെ കോട്ടയില്‍ തടവിലായ രാജകുമാരിയേയും കള്ളം പറഞ്ഞതു കേട്ടു ചിരിച്ച മത്സ്യത്തേയും എല്ലാ കാഴ്ചകളേയും മുമ്പിലെത്തിക്കുന്ന മാന്ത്രിക കണ്ണാടിയെയും മുത്തശ്ശിയുടെ അരികില്‍ കിടന്ന് , കഥകളിലൂടെ ആ മഴക്കാലങ്ങളില്‍ ഞാന്‍ അടുത്തറിഞ്ഞു. ഇരുട്ടു തീരെയില്ലാത്ത മഴകളായിരുന്നു അത്.മഴയൊഴിയുന്ന പ്രകാശപൂര്‍ണ്ണമായ ഇടനേരങ്ങളില്‍ നീര്‍ച്ചാലുകളിലൂടെ ഒഴുകി വരുന്ന മീന്‍ കുഞ്ഞുങ്ങള്‍ക്കായുള്ള കാത്തിരിപ്പ്.തുലാവര്‍ഷരാത്രികളില്‍ വഴിതെറ്റിവന്ന മിന്നാമിന്നിയെ ചില്ലു കുപ്പിയിലാക്കി ഊണ്‍മേശയുടെ കീഴിലെ ഇരുട്ടില്‍ വിളക്കാക്കും.അന്ന് ആ നാലു മേശക്കാലുകള്‍ക്കിടയിലെ ഇത്തിരി ചതുരം വനമധ്യത്തിലെ ഒരു ഗുഹയാണെന്നായിരുന്നു സങ്കല്പം.
അങ്ങനെയൊരു മഴക്കാലത്ത് സന്തതസഹചാരിയായ പാവയെ ചെളിയില്‍ പുതഞ്ഞ് കാണാതായി.മഴക്കാലമൊക്കെ കഴിഞ്ഞ് എത്രയോ കാലം ചെളിയില്‍ നിന്നത് ഉയിര്‍ത്തു വരുമെന്ന് പ്രതീക്ഷിച്ചു കാത്തു നിന്നിരുന്നു.പിന്നെയൊരു പാവയോടും ആ മമത ഉണ്ടായതുമില്ല.
മഴക്കാലത്തിന്റെ ഓര്‍മ്മകളില്‍ ഉജ്വലവര്‍ണ്ണത്തോടെ നില്‍ക്കുന്നത് വാകപ്പൂക്കളുടെ നിറവസന്തമാണ്.മേയ് മാസം അവസാനിക്കുമ്പോള്‍ അടിമുടി പൂത്തുലയുന്ന വാകമരങ്ങള്‍.മഴയ്ക്കു സ്വാഗതമോതി വിടവാങ്ങുന്ന വേനല്‍ക്കാലത്തിന്റെ യാത്രാമൊഴി.നാലുവയസ്സുള്ളപ്പോള്‍ ഒരു മഴക്കാലത്തിന്റെ തുടക്കത്തില്‍ പനിക്കോളുമായി അച്ഛനും ഞാനും ഡോക്ടറെ കാണാന്‍പോയപ്പോള്‍ ദൂരെ ദൂരെ മരങ്ങളുടെ പച്ചത്തഴപ്പുകള്‍കിടയില്‍ അവിശ്വസനീയമാംവിധം പടര്‍ന്നു കിടക്കുന്ന ചുവപ്പുരാശി.കാറ്റത്തു പറന്നു വന്ന ഒരു ചുവപ്പു പാവാടയാണതെന്നാണ് ആദ്യം കരുതിയത്.കയ്യെത്താത്ത ദൂരത്തില്‍ പച്ചത്തഴപ്പുകള്‍ക്കു മുകളില്‍ പടര്‍ന്നു കിടക്കുന്ന ആ വര്‍ണ്ണരാജി പിന്നീട് ഏറെക്കാലം മോഹിപ്പിച്ചു കൊണ്ട് മനസ്സിലുടക്കിക്കിടന്നു.വര്‍ഷങ്ങള്‍ക്കു ശേഷം കോളെജു വളപ്പിലെ വാകമരത്തില്‍ നിന്ന് ഒടിഞ്ഞു വീണ ഒരു ചില്ല കൈയ്യില്‍ കിട്ടുന്നതു വരെ ആ മോഹം മായാതെ നിന്നു.അന്ന് അടുത്തു കണ്ടപ്പോഴാണ് അറിയുന്നത്,ചുവപ്പു കൂടാതെ പിന്നെയും ഒരുപാട് വര്‍ണ്ണവിസ്മയങ്ങള്‍ അതിലുണ്ടെന്ന്.
നീലമലകളുടെ മാറിലൂടെ ശബ്ദമുണ്ടാക്കാതെ വെളുത്ത ഒരി സാരിയുലയുന്നതു പോലെയായിരുന്നു അവിടെ മഴക്കാലം.ശാലീനത നിറഞ്ഞ ഒരു ഗ്രാമസുന്ദരിയെപ്പോലെ പതിയെപ്പതിയെ അടുത്തു വരുന്ന മഴ..
അന്നൊരു മഴക്കാലത്ത് രാജലക്ഷിയെക്കുറിച്ച് ഒരു കുറിപ്പു വായിച്ചു മടങ്ങുന്ന സായാഹ്നത്തില്‍ ആത്മഹത്യ ചെയ്തവരുടെ മുഖമായിരുന്നു മഴയ്ക്ക്.ജീവിതത്തില്‍ നിന്ന് സ്വയം പിന്‍തിരിഞ്ഞു പോയ സുഹൃത്തുക്കളെയോര്‍മ്മിപ്പിച്ച് അപ്പോള്‍ ഒരു മഴ തുടങ്ങുകയായി..
മഴക്കാലം വരും മുമ്പേ ജീവിതത്തില്‍ നിന്നും തോര്‍ന്നു പോയ ഒരാള്‍.നിറം മുറ്റിയ പോസ്റ്റു കാര്‍ഡുകളായി എല്ലാ പുതു വര്‍ഷാരംഭത്തിലും ഓര്‍മ്മ പുതുക്കിയിരുന്ന അ ചങ്ങാതി ഹോസ്റ്റല്‍ മുറിയിലൊരു കഷ്ണം കയറില്‍ ജീവിതത്തിന്റെ എല്ലാ നിറങ്ങളും കവിതകളും നിലക്കാത്ത കുസൃതികളും കൊരുത്തിട്ടു--എന്തിനെന്ന് ആരോടും പറയാതെ ഒരു ദിവസം.പിന്നെയൊരു മകരത്തണുപ്പില്‍ തീയെടുത്തു പുതച്ചു എന്റെ കൂട്ടുകാരി.ക്ലാസ്സിലിരുന്ന് പാടുന്ന അവളുടെ പതിഞ്ഞ ശബ്ദം,വിഷാദച്ഛായയുള്ള കണ്ണുകള്‍,ഉടുപ്പിന്റെ ഇളം മഞ്ഞ നിറം..ഒരു മഴനാദം പോലെ അവള്‍ ഇന്നും നിറയുന്നു.മനസ്സില്‍ അത്രയ്ക്കിരുട്ടായിരുന്നെന്ന്,തോരാമഴയായിരുന്നെന്ന് കാണാന്‍ കഴിയാതെ പോയതിന് ഞങ്ങള്‍ക്കാര്‍ക്കും തന്നെ മാപ്പില്ല
ഇരുട്ടു കനം തൂങ്ങുന്ന ഓര്‍മ്മകളാണ് ഇന്നത്തെ മഴകള്‍.സൂര്യനെക്കാണാത്ത പകലുകളുടെ,മരവിപ്പിക്കുന്ന മഴത്തണുപ്പിന്റെ ,നിറഞ്ഞു കവിയുന്ന അഴുക്കു വെള്ളത്തിന്റെ,അവസാനിക്കാത്ത ട്രാഫിക് ജാമുകളുടെ ,കൊതുകുകളുടെ,പനികളുടെ പെരുമഴക്കാലം.ഗൃഹാതുരത്വത്തെപ്പോലും മടുപ്പിക്കുന്ന മഴകള്‍.
പങ്കജ് ഉധാസ് പാടി മുഴുവനാക്കുന്നു.
പഴയ ഒരു മഴക്കാലമുണ്ടായിരുന്നു
ഇപ്പോള്‍ വേറൊരു മഴക്കാലം
ഇനിയും ഒരു മഴക്കാലം വരും
അതെ-
"വാതിലുകള്‍ കൊട്ടിയടക്കാതിരിക്കുക,
ഞാന്‍ തിരിച്ചു വരും,
ശബ്ദമുയര്‍ത്തി വിളിക്കും..."

2011 മാർച്ച് 24, വ്യാഴാഴ്‌ച



                                    അക്ഷരങ്ങളുടെ ജാലവിദ്യക്കാരന്‍


സമര്‍ത്ഥരും ആത്മാര്ത്ഥയുള്ളവരുമായ ചില അദ്ധ്യാപകരുടെ ശിഷ്യയായിരിക്കാനുള്ള സൌഭാഗ്യം ഉണ്ടായിട്ടുണ്ടെങ്കിലും ഇതെഴുതിത്തുടങ്ങുമ്പോള്‍ മനസ്സില്‍ ഏറ്റവും മിഴിവോടെ നില്‍ക്കുന്ന മുഖം എന്റെ സുകുമാരഗുപ്തന്‍ മാഷിന്റേതു തന്നെയാണ്.കുട്ടിക്കാലത്തെ എന്റെ അന്തര്‍മുഖത്വവും വാശികളുമൊക്കെ തീരാന്‍ വേണ്ടിയാവണം കുറച്ചു നേരത്തെ തന്നെ വീടിനടുത്തുള്ള എല്‍.പി.സ്കൂളില്‍ ചേര്‍ത്തപ്പോള്‍ സ്കൂളിനോട് യാതൊരു മമതയും തോന്നിയിരുന്നില്ല.പ്രതിഷേധിച്ചിട്ടു കാര്യമില്ല എന്നറിയുന്നതു കൊണ്ട് ചേച്ചിയുടെ കൈയും പിടിച്ച് ബഹളമയമായ സ്കൂളിന്റെ ചരല്‍മുറ്റത്ത് മഴയും വര്‍ണ്ണക്കുടകളും കരച്ചിലും കണ്ട് ഞാന്‍ ,കരയില്ല, എന്ന അഹന്തയോടെ നിന്നു.ഉയരത്തിലുള്ള മുറിയാണ് ഒന്നാം ക്ലാസ്സ്.അതിനോടു ചേര്‍ന്ന് ഹെഡ് മാസ്റ്റരുടെ മുറിയും.അവിടവിടെ ഏങ്ങലടികള്‍ മുഴങ്ങുന്ന ,ചിതറിക്കിടക്കുന്ന കുട്ടിക്കൂട്ടങ്ങള്‍ക്കിടയിലേക്ക് തെളിഞ്ഞ മുഖവും നരച്ച മുടിയും പിരിച്ചു വച്ച മീശയും പ്രസന്നമായ ചിരിയുമായി ഹെഡ് മാസ്റ്ററെത്തി.ഞാനാണു നിങ്ങളുടെ ക്ലാസ്സ് ടീച്ചര്‍ എന്നുറക്കെപ്പറയുമ്പോള്‍ കൈയില്‍ വടിയില്ലല്ലോ എന്ന വലിയ ആശ്വാസം.എന്താണെന്നറിയാത്ത ഒരു സ്വാസ്ഥ്യം തോന്നി.
കുട്ടികള്‍ക്കാവട്ടെ ജീവനായിരുന്നു ഗുപ്തന്‍മാഷ്. മാഷിന് തിരിച്ചും അങ്ങിനെത്തന്നെ.അക്ഷ‌‌രങ്ങള്‍ പഠിപ്പിച്ചും കണക്കു പറഞ്ഞു തന്നും കഥകള്‍ ചൊല്ലിയും പാട്ടുപാടിയുമിരിക്കുമ്പോള്‍ കുട്ടികള്‍ മാഷിന്റെ ചുറ്റും ചേര്‍ന്നു നില്ക്കും ,മടിയില്‍ കയറി തോളില്‍ കൈയിട്ട് ഒരപ്പൂപ്പന്റെ ചാരത്തെന്ന പോലെ തിമര്‍ക്കും.(മാഷിന്റെ ഇരു കവിളുകളിലും ഉമ്മ വെയ്കുന്ന ഒരു കുസ്രുതിക്കാരിയും ഉണ്ടായിരുന്നു!)
മാഷ് ഒരിക്കലും ആരേയും അടിച്ചില്ല.ശാസിക്കുകയോ കുറ്റപ്പെടുത്തുകയോ ചെയ്തില്ല.മാഷിന്റെ ക്ലാസ്സില്‍ ആരും കരഞ്ഞില്ല,ബഹളം വച്ചില്ല,പഠിക്കാതിരുന്നില്ല.
ഓഫീസ് മുറിയില്‍ നിന്നൊരു കഷ്ണം ചോക്കു കൊണ്ടു വരാന്‍ ,ഹാജര്‍ പട്ടികയെടുക്കാന്‍,ഇടയ്ക് ഒന്നു ബെല്ലടിക്കാന്‍ ഏതെങ്കിലുമൊരു കുട്ടിക്ക് നിര്‍ദ്ദേശം നല്‍കുമ്പോള്‍ അംഗീകരിക്കപ്പെട്ടതിന്റെ ചാരിതാര്‍ത്ഥ്യത്തോടെ അവന്‍/അവള്‍ എഴുന്നേറ്റ് ഓടിപ്പോയി വരും. കുട്ടികള്‍ക്ക് ചാക്യാര്‍ കൂത്ത് കാണിച്ചു കൊടുക്കാന്‍,ഇന്ദ്രജാലക്കാരന്റെ സഹായിയാവാന്‍ ഒക്കെ മാഷ് മുമ്പില്‍ നിന്നു.കുട്ടികളെ രസിപ്പിക്കാന്‍ മാഷ് സ്വയമൊരു കോമാളിയായി ,ചെവിയിലൂടെ നിറമുള്ള തൂവാലകളും റിബ്ബണുകളും പുറത്തെടുക്കുമ്പോള്‍ വിസ്മയിച്ചിരിക്കുന്ന ഞങ്ങളോട് തമാശകള്‍ പറഞ്ഞു.പിന്നെ ,മായാജാലക്കാരന്‍ നിര്‍മ്മിച്ച തക്കാളിപ്പഴങ്ങളിലൊന്ന് വായിലേക്കിട്ട് പൊട്ടിച്ചിരിച്ചു.
ഇപ്പോള്‍ വിദ്യാഭ്യാസവകുപ്പില്‍ ജോലി ചെയ്യുമ്പോള്‍ ഒരു ദിവസം അപ്രതീക്ഷിതമായി പഴയ സര്‍വ്വീസ് ബുക്കുകള്‍ക്കിടയില്‍ മാഷിന്റെ സേവനപുസ്തകം.അതിവിടെ സൂക്ഷിച്ചിട്ടുണ്ടാകം എന്ന് എന്തു കൊണ്ടോ ഓര്‍ത്തിരുന്നില്ല.ഒരു പക്ഷേ ,രേഖപ്പെടുത്തലുകള്‍ ഇല്ലാതെ രേഖപ്പെടുത്തപ്പെട്ട ഒരു ജീവിതമാണതെന്ന് ഉറച്ചു വിശ്വസിക്കുന്നതു കൊണ്ടാവും...
പൊടിഞ്ഞു തുടങ്ങിയ ,ഒരുപാടു കനമില്ലാത്ത ആ പുസ്തകം മറിച്ചു നോക്കുമ്പോള്‍ പെരിന്തല്‍മണ്ണ ഈസ്റ്റ് ജി.എല്‍.പി സ്കൂളിന്റെ ചരല്‍ മുറ്റത്ത് വീണ് കാല്‍മുട്ടു പൊട്ടിച്ച ഒരു കുട്ടിയെ ആശ്വസിപ്പിച്ച് മുറിവില്‍ മരുന്നു വയ്കുന്ന ഗുപ്തന്‍മാഷ്,ഒന്നാം ക്ലാസ്സിന്റെ ഉയരത്തില്‍ നിന്നു വീണ് നെറ്റിയില്‍ നിന്ന് ചോര വാര്‍ന്നൊഴുകുന്ന രാജേശ്വരിയെ ബഞ്ചില്‍ കിടത്തി വീശിക്കൊടുക്കുന്ന ഗുപ്തന്‍ മാഷ്,ഓഫീസ് മുറിയിലിരുന്നു ചായ കുടിക്കുമ്പോള്‍ അതുവഴി വന്ന കുട്ടിക്ക് പരിപ്പു വടയുടെ പാതി മുറിച്ചു കൊടുക്കുന്ന മാഷ്...ഞാന്‍ കാണാതെ പോയ എന്തെല്ലാം....മഞ്ഞച്ച ഈ താളുകളില്‍ ഇന്‍ക്രിമെന്റും ലീവും ഗ്രേഡുമല്ലാതെ ജ്വലിച്ചു നിന്നിരുന്ന ഒരു പ്രകാശനാളത്തെ അടയാളപ്പെടുത്താന്‍ കഴിയുമോ?
ഒരുപാട് ആകുലതകളും കുറവുകളും ബാക്കി നിര്‍ത്തി പ്രസിദ്ധീകരിച്ച കഥാസമാഹാരത്തിന്റെ ഒരു കോപ്പി മാഷിന് കൊടുക്കാന്‍ കഴിയാത്തതിന്റെ വേദന ഇപ്പോഴും അവശേഷിക്കുന്നു.
അറിവിന്റെ ആദ്യക്ഷരം കുറിച്ചു തന്ന എന്റെ പ്രിയപ്പെട്ട സുകുമാരഗുപ്തന്‍ മാഷിന്റെ ഒരിക്കലും മരിക്കാത്ത സ്മൃതികള്‍ക്ക് ഈ എളിയ ശിഷ്യയുടെ പ്രണാമം....






പഞ്ചമം

ജനിക്കും മുമ്പുള്ള
നിന്റെ നിഷ്ക്കളങ്കതയോടാണ്       
എന്റെ പ്രണയം.                               
* * *
എന്റെയുള്ളില്‍
കുടിയിരുത്തിയ
ദൈവത്തിന്
നീ ബലിയര്‍പ്പിക്കുമ്പോള്‍
എന്റെ വിഗ്രഹങ്ങള്‍
ഉടഞ്ഞു ചിതറുന്നു.
* * *
മറുപടിയില്ലാത്ത
കുറിമാനങ്ങള്‍ക്കു വേണ്ടി
നീ പിണങ്ങുന്നു.
എന്റെ ഹൃദയത്തില്‍
നിന്ന് നിന്നിലേക്കു
വരുന്ന സന്ദേശങ്ങളുടെ
തുടര്‍ച്ച നീ കാണുന്നുനില്ല.
* * *
എന്റെ ഹൃദയത്തിനു
മീതെ നിന്റെ ഹൃദയം
പൊതിഞ്ഞു പിടിച്ച്
നീ മന്ത്രിക്കുന്നു,സ്നേഹം.
ഞാന്‍ പറയുന്നു,
മൌനം സ്വര്‍ണ്ണമാണ്.                          
* * *
നീയില്ലെങ്കില്‍
ആരവം നഷ്ടമാവുന്ന
എന്റെ ജീവിതത്തെക്കുറിച്ച്
നിനക്കെന്തറിയാം....? 


 
 

2011 മാർച്ച് 10, വ്യാഴാഴ്‌ച

ഗ്രീഷ്മത്തിന്റെ തീക്ഷ്ണ സുഗന്ധങ്ങള്‍


ഇസ്ലാനെഗ്രെയില്‍ വീണ്ടുമൊരു മാര്‍ച്ച് മാസം കൂടി കടന്നു പോയിരിക്കുന്നു.
തെക്കന്‍കാറ്റില്‍ വീശിയടിച്ചു വരുന്ന ചിലിയന്‍ മഴയുടെ താളങ്ങളെ, മഴയുടെ ഭാവഭേദങ്ങളെ ,വെളിച്ചത്തെ,വെയിലിനെ,എന്തിന് ഓരോ പരമാണുവിനെയും പ്രണയിച്ച് പാടിപ്പാടികൊതിതീരാതെ 'ഈ ഭൂമിയിലെ ആവാസം' വെടിഞ്ഞു പോകാനാവാതെ ഒരാള്‍ ഇവിടെ ജീവിതം സാര്‍ത്ഥകമാക്കിയിരുന്നു.
സെപ്റ്റംബര്‍ 23.
പാബ്ലോ നെരൂദാ, അങ്ങയുടെ ദൃശ്യസാന്നിധ്യം ഈ ഭുമിയിലെ അരങ്ങൊഴിഞ്ഞിട്ട് 37 വര്‍ഷങ്ങള്‍ കഴിഞ്ഞിരിക്കുന്നു.എന്നാല്‍ ഈ ഭൂമിയില്‍ അങ്ങിപ്പോഴും നിറഞ്ഞു നില്‍ക്കുകയും ചെയ്യുന്നു.കാണാതെ കണ്ട് ,അറിയാതെ അറിഞ്ഞ് അങ്ങയുടെ ജീവന്‍ തുടിക്കുന്ന സാന്നിധ്യം ഈ ഭൂമിയിലിന്നും നിലനില്‍ക്കുന്നു.
ഓര്‍ക്കുന്നില്ലേ,സ്വര്‍ഗ്ഗം പൊട്ടിയൊഴുകുന്ന വെള്ളച്ചാട്ടങ്ങള്‍ പോലുള്ള ആ മഴകള്‍....പിന്നെ ഐസ് സൂചികള്‍ വീഴുന്ന സൂചിമഴകള്‍....ആകാശത്തു നിന്നാരോ നെയ്തു വീഴ്ത്തുന്ന നൂലു മഴകള്‍....ഓരോ മഴകളിലും മഴയുടെ ഭാവഭേദങ്ങളിലും ആ ഹൃദയം സ്പന്ദിക്കുന്നതറിയുന്നു.ഓരോ കാറ്റിനൊപ്പവും അങ്ങ് ഉല്ലാസവാനായ പക്ഷിയെ പ്പോലെ ചിറകു കുടഞ്ഞു വരുന്നു.കൊഴിഞ്ഞു വീഴുന്ന ഓരോ കരിയിലകളിലും തെക്കന്‍ കാറ്റിലും അങ്ങ് ജീവന്റെ ജ്വാലകള്‍ പടര്‍ത്തുന്നു.ഉപ്പിനും തക്കാളിപ്പഴത്തിനും ഉടുപ്പിനും കാലുറകള്‍ക്കും സ്തുതിഗീതമെഴുതി അങ്ങ് ദൈനംദിനജീവിതത്തിലെ ഓരോ നിമിഷങ്ങളിലും ഓര്‍മ്മ പുതുക്കുന്നു.അവസാനിക്കാത്ത പ്രണയത്തിന്റെ ഉന്മത്തമായ തീക്ഷ്ണജ്വാലകള്‍ക്കൊപ്പം അവസാനിക്കാത്ത വിപ്ലവവീര്യത്തെക്കുറിച്ചും അങ്ങ് എപ്പോഴും ഓര്‍മ്മപ്പെടുത്തുക്കൊണ്ടിരിക്കുന്നു.കടല്‍ നുരകളും കടലിരണ്ടകളും 'ഓറഞ്ച് പുഷ്പങ്ങളുടെ വിരലുകളുമായി'വരുന്ന തെക്കന്‍കാറ്റും ഉന്മത്തശരത്ക്കാലവും ഇലകള്‍ പൊഴിയുന്ന ഹേമന്തവും മഴയും ഗ്രീഷ്മവും കണ്ടു കൊതിതീരാതെ,അസ്തമിക്കാത്ത സ്നേഹവും പ്രണയിനിയുടെ മിഴികളും ഉള്ളിലടക്കി ഭൂമിയിലെ ആവാസം വെടിഞ്ഞ് അകലെയെങ്ങോട്ടോ പോവാന്‍ അങ്ങേക്കാവുമോ?ഇസ്ലാനെഗ്രെയിലെ ഓരോ പൂക്കളിലും ചെടിയിലും കടല്‍ നുരകളിലും അങ്ങ് അലിഞ്ഞു ചേര്‍ന്നിരിക്കുന്നു.നീലാകാശത്ത് കടലിന്റെ മുകളില്‍ സൂര്യനേയും നക്ഷത്രങ്ങളേയും തൊടാവുന്ന ദൂരത്തില്‍ ഇസ്ലാനെഗ്രെയിലെ എല്ലാ മാര്‍ച്ച് മാസങ്ങളെയും ഹേമന്ത-ഗ്രീഷ്മങ്ങളേയും കാറ്റിനേയും മഴയേയും കടല്‍നുരകളെയും എന്നുമെന്നും കണ്ടുകൊണ്ട് മുമ്പൊരിക്കല്‍ അങ്ങു പറഞ്ഞതു പോലെ ഒരു പരുന്തായി അങ്ങ് പുനര്‍ജ്ജനിച്ചിരിക്കുമോ?
പാബ്ലോ നെരൂദാ...
അങ്ങേക്കു വേണ്ടി ഒരു ഓര്‍മ്മ ദിവസം ആചരിക്കുന്നില്ല.അങ്ങ് ഒരിക്കലും ഒരോര്‍മ്മയായി വിസ്മൃതിയില്‍ ലയിക്കുകയില്ല.വീണ്ടെടുക്കപ്പെടുകയുമില്ല.വായിച്ചറിഞ്ഞ ഓരോ ഹൃദയങ്ങളിലും തുടിക്കുന്ന ഒരു സ്പന്ദനമായി അങ്ങ് ജീവിച്ചു കൊണ്ടേയിരിക്കുന്നു.മറവിക്കും ഇരുട്ടിനും തൊടാന്‍ കഴിയാത്ത ഉജ്ജ്വലമായ ഒരു നക്ഷത്രം പോലെ സിരകളില്‍ തീ പടര്‍ത്തുന്ന ഒരു സൂര്യസാന്നിധ്യം.
"........നിന്റെ മുഖം ഞാന്‍ മറന്നു കഴിഞ്ഞു
നിന്റെ വിരലുകളെക്കുറിച്ച്
ഞാനിപ്പോള്‍ ഓര്‍ക്കാറില്ല
നിന്റെ പ്രണയം ഞാന്‍ മറന്നു കഴിഞ്ഞു
എങ്കിലും എല്ലാ ജാലകങ്ങളിലും
ഞാന്‍ നിന്റെ മുഖം മാത്രം തേടുന്നു
നീ കാരണം ഗ്രീഷ്മത്തിന്റെ സുഗന്ധങ്ങള്‍
എന്നെ ഉന്മത്തനാക്കുന്നു.
നീ കാരണം മോഹങ്ങളുടെ
മഴച്ചാര്‍ത്തുകളെ ഞാന്‍ വീണ്ടും തേടുന്നു......"
(love-pablo neruda)
അതേ-
അങ്ങയുടെ സാന്നിധ്യം ഇല കൊഴിഞ്ഞ മരങ്ങളെ തളിരണിയിക്കുന്നു.അടഞ്ഞു പോയ നീരുറവകളെ സജീവമാക്കുന്നു.ഇരുള്‍ മൂടിയ എല്ലാ മനസ്സുകളിലും പ്രതീക്ഷകളുടെ,സ്വപ്നങ്ങളുടെ,മോഹങ്ങളുടെ നിറദീപങ്ങള്‍
നിരത്തി നിര്‍ത്തുന്നു.അങ്ങ് എല്ലായ്പോഴും ഈ ഭൂമിയില്‍ത്തന്നെ നിലനില്‍ക്കുന്നു.
എങ്കിലും ഓരോ സെപ്റ്റംബറിലും പെയ്തു തീരാത്ത ഒരു ശൂന്യത എവിടെയോ ബാക്കി നില്‍ക്കുന്നു........




2011 ജനുവരി 22, ശനിയാഴ്‌ച

മഴ പെയ്യുന്നു
ജാലകത്തിന്റെ                      
വെളുത്ത കണ്ണുകളിലൂടെ
ഒര മഴ പെയ്തിറങ്ങുന്നു.
നരച്ച ആകാശവിസ്മയങ്ങളുടെ
വേനല്‍ വിടവുകളിലൂടെ
മഴ അലിഞ്ഞിറങ്ങുന്നു.
യാത്രയുടെ ഏകാന്തതയില്‍
മറന്നു പോയൊരു ഗസലിന്റെ
ഈണം വൃഥാ കാതോര്‍ക്കുമ്പോള്‍
മഴ പൊട്ടിച്ചിരിക്കുന്നു.
വര്‍ഷങ്ങളുടെ വെയിലും മഞ്ഞും
ഇടകലര്‍ന്ന വഴിയിലൂടെ
തിരികെ വരാത്ത ദിവസങ്ങളുടെ
നനഞ്ഞ ചിറകുകളില്‍
മഴ,നിരാശ കൊണ്ടു കുതിരുന്നു.
കാലം,നിഷ്ക്കരുണം
ഊതിക്കെടുത്തിയ
കൌമാരത്തിന്റെ വസന്തം തേടി
മഴ തിരിഞ്ഞു നോക്കുന്നു.
പിറവിയെടുക്കാനാവാത്ത
കുഞ്ഞിനെപ്പോലെ
ഹൃദയത്തില്‍ തൊട്ടുണര്‍ത്തി
സ്നേഹം പോലെ
മഴ ഇല്ലാതാവുന്നു.
എങ്കിലും
ഒന്നിനുമല്ലാതെ
എന്തിനെന്നറിയാതെ
ഒരു നനഞ്ഞ ചിത്രം പോലെ
ഇപ്പോഴും മഴ
പെയ്തുകൊണ്ടിരിക്കുന്നു....






2010 ഡിസംബർ 24, വെള്ളിയാഴ്‌ച


വാന്‍ഗോഗിന്റെ സൂര്യകാന്തിപ്പൂക്കളെക്കുറിച്ചോര്‍ക്കുമ്പോള്‍......



സുഹൃത്തിന്റെ ഗൃഹപ്രവേശം കഴിഞ്ഞിട്ടു കുറെ നാളായി.എന്തു കൊടുക്കണമെന്ന് ആലോചിച്ച് ഒടുവില്‍ വിന്‍സെന്റ് വാന്‍ഗോഗിന്റെ പെയ്ന്റിംഗിലെത്തി.
സൂര്യകാന്തിപ്പൂക്കള്‍ ......
വാന്‍ഗോഗിന്റെ ചിത്രങ്ങളെക്കുറിച്ചോര്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലെത്തുന്നത് അതാണല്ലോ..
അതു തന്നെയാവട്ടെ .
എന്തായാലും കാണാവുന്നിടത്തോളം ചിത്രങ്ങള്‍ കണ്ടശേഷം തീരുമാനിക്കാം.
അങ്ങനെ ഇന്റര്‍നെറ്റിന്റെ എല്ലാം കാണുന്ന മൂന്നാം കണ്ണു തുറന്നു.
വിസ്മയിച്ചു പോയി എന്നുമാത്രം പറഞ്ഞാല്‍ മതിയാവില്ല.
സൂര്യകാന്തിയും ഉരുളക്കിഴങ്ങു തിന്നുന്നവരും പോര്‍ട്രയിറ്റുമൊന്നും ഒന്നുമല്ല....
വര്‍ണ്ണങ്ങളുടെ വിസ്മയിപ്പിക്കുന്ന അടരുകള്‍...
വാന്‍ഗോഗ് തിയോക്കെഴുതിയ കത്തുകളിലൂടെ കടന്നു പോയ നാളുകളില്‍ ആ മഹാനായ കലാ കാരന്റെ ദുരന്തങ്ങള്‍ മനസ്സിനെ ഒരുപാട് അസ്വസ്ഥമാക്കിയിരുന്നു.അംഗികരിക്കപ്പെടാതെ,ദാരിദ്രവും പ്രണയനിരാസങ്ങളും ഏകാന്തതയും ആ മഹാ പ്രതിഭയെ മരണത്തിലേക്കു നയിച്ചു.ഇപ്പോള്‍ വാന്‍ഗോഗ് ഉണ്ടായിരുന്നെങ്കില്‍ തന്റെ ചിത്രങ്ങള്‍ക്ക് കോടികള്‍ വിലമതിക്കുന്ന കാഴ്ച കണ്ട് ഉന്മാദിയായി പൊട്ടിച്ചിരിക്കുമായിരിക്കും,മനസ്സില്‍ വിരിഞ്ഞ ദൃശ്യത്തിന് നിറം ചാര്‍ത്താന്‍ പണമില്ലാതെ തിയോവിന് എഴുതിയതോര്‍ത്ത്....
"പ്രിയ സഹോദരാ,എന്റെ മനസ്സു നിറയെ പൂക്കാന്‍ ഒരുങ്ങുന്ന വസന്തമാണ്...
അതു ചാലിക്കാന്‍ പക്ഷേ ,എന്റെ കൈയില്‍ നിറങ്ങള്‍ ഇല്ല.....നിറങ്ങള്‍ തരൂ....എനിക്കു വേറൊന്നും വേണ്ട..."
അതേ-
എന്റെ മുമ്പില്‍ നിറങ്ങളുടെ കനത്ത ബ്രഷ് സ്ട്രോക്കുകള്‍ തെളിഞ്ഞു.
പ്രകൃതി,പൂക്കള്‍,കൊയ്ത്തുകാലം,ഗോതമ്പുപാടങ്ങള്‍,വിളവെടുപ്പ്,പൂപ്പാടങ്ങള്‍,മഞ്ഞയുടെയും പച്ചയുടെയും സമൃദ്ധി....
മനസ്സു നിറഞ്ഞ് ഞാന്‍ സുഹൃത്തിനോടു പറഞ്ഞു.
"ഒന്നോര്‍ത്തു നോക്കൂ...120 കൊല്ലം മുമ്പ് സ്വയം ഭൂമിയില്‍ നിന്ന് മാഞ്ഞു പോയ വാന്‍ഗോഗ് എവിടെയിരുന്നോ നമ്മളെ നോക്കി വിസ്മയിക്കുന്നുണ്ടാവും...
ഏതു തിരഞ്ഞെടുക്കണം എന്നറിയാതെ കുഴങ്ങുന്ന നമ്മളെ നോക്കി ...."
സത്യമായിരുന്നു.
പച്ചപുതച്ച കുന്നിന്‍ ചെരിവിലെ പോപ്പിച്ചെടിക്കൂട്ടങ്ങള്‍ക്കിടയിലൂടെ നടന്നു പോകുന്ന നീലക്കുട ചൂടിയ സ്ത്രീയും കുട്ടിയും.
രാത്രിമാനത്തെ താരകങ്ങള്‍ മുഴുവന്‍ പൂത്തിറങ്ങിയ തടാകം.
മഞ്ഞയും ചുവപ്പും തവിട്ടും ചേര്‍ന്ന ശരത്കാല വൃക്ഷങ്ങള്‍.
വസന്തം പെയ്തിറങ്ങിയ ട്യൂലിപ്പ് പാടങ്ങള്‍...
ഏകാന്തതയും ഇരുട്ടും പ്രണയിക്കുന്ന ഇല പൊഴിഞ്ഞ വീഥികള്‍...
ഉദയസൂര്യന്റെ കൂടെ പാടത്തു വിത്തെറിയുന്ന കര്‍ഷകന്‍....
ശരത് കാല മരച്ചുവട്ടില്‍ ആരെയോ കാത്തു നില്ക്കുന്ന വെളുത്ത വസ്ത്രം ധരിച്ച പെണ്‍കുട്ടി...
ചെറിമരങ്ങളും പീച്ചും പ്ലം മരങ്ങളും....
കാഴ്ച അവസാനിക്കുന്നേയില്ല...
പ്രിയപ്പെട്ട വാന്‍ഗോഗ്....
ദരിദ്രനും ഏകാകിയും വേദനിക്കുന്നവനുമാവാതെ, എല്ലാ സുഖങ്ങളുമനുഭവിച്ചാണ് അങ്ങ് ജീവിച്ചിരുന്നതെങ്കിന്‍ ഈ വര്‍ണ്ണവിസ്മയം ഞങ്ങള്‍ക്കു മുമ്പില്‍ ഇതള്‍ വിരിയുമായിരുന്നോ..?
ഉണ്ടാവില്ല എന്നു വിശ്വസിക്കാനാണ് എനിക്കിഷ്ടം...
ഇല്ലെങ്കില്‍ ചെവിയറുത്ത് ,കഴുത്ത് നീട്ടി വളച്ച് വികൃതമാക്കിയ അങ്ങയുടെ ആ സെല്‍ഫ് പോര്‍ട്രയിറ്റ് ഇനിയെന്റെ സ്വാസ്ഥ്യം കെടുത്തിക്കോണ്ടേയിരിക്കും....
നന്ദി,വിന്‍സെന്റ്....
ഈ ഭൂമി ഇത്രയേറെ സുന്ദരമാണെന്ന് ഒരിക്കല്‍ക്കൂടെ ഓര്‍മ്മിപ്പിച്ചതിന്......

2010 ഡിസംബർ 19, ഞായറാഴ്‌ച

ഏതൊ ജന്മ കല്പന പോലെ....

ഏതൊ ജന്മ കല്പന പോലെ
".......നിന്റെയത്രതന്നെ ഞാനും
ശാശ്വത വിരഹം പേറുന്നു.
നീയെന്തിനു കരയുന്നു
നിന്റെ കൈകളെനിക്കു തരൂ
ഒരു സ്വപ്നത്തില്‍ വീണ്ടുമെന്നെ
വന്നു കാണാമെന്നു വാക്കു തരൂ
വിഷാദത്തിന്റെ ഒരു പര്‍വ്വമാണു നാം
ഇനിയൊരിക്കലും ഈ ഭൂമിയില്‍
നാം കണ്ടുമുട്ടില്ല
എങ്കിലും,പാതിരായ്ക്ക് നക്ഷത്രങ്ങളിലൂടെ
ഒരു സന്ദേശം...അതെങ്കിലും ..."
(അന്ന അഖ്മത്തോവ)
               1987 ലെ വേനല്‍ക്കാലം.മാര്‍ച്ച് -ഏപ്രിലിലെ കൊടും ചൂട്.അവധിക്കാലം.സ്കൂളില്‍ ചെറിയ ക്ളാസില്‍ പഠിക്കുകയാണു ഞാന്‍.അന്നൊക്കെ അവധിക്കാലം വല്ലാത്തൊരാഘോഷമാണ്.കളികള്‍,മലകയറ്റം,സാഹിത്യ സമാജം,കൈയെഴുത്തു മാസിക,സിനിമാ പ്രദര്‍ശനം...ഒന്നും വിട്ടു പോവാതിരിക്കാന്‍ നേരത്തെ തയ്യാറെടുക്കും.ആഘോഷങ്ങളുടെ ആ കൊടും ചൂടിലേക്കാണ് അപ്രതീക്ഷിതമായി അവര്‍ എത്തിയത്-ഔദ്യോഗികാവശ്യത്തിനായി ഇന്ത്യയിലെത്തിയ ആറു ജപ്പാന്‍കാര്‍.തൊട്ടടുത്തവീട്ടില്‍ അവര്‍ താമസമാക്കിയതോടെ ഞങ്ങളുടെ ആഘോഷങ്ങളുടെ നിറങ്ങള്‍ക്കു തിളക്കമേറി.ഇരുവീടുകള്‍ക്കുമിടയില്‍ കുടപിടിച്ചു നില്‍ക്കുന്ന,നിറയെ കായ്ചു കിടക്കുന്ന ഒരു പ്ലാവുണ്ട്.മുറ്റത്തെ ചാമ്പമരത്തില്‍ നിന്നു പ്രത്യേകം തിരഞ്ഞെടുത്ത ഒരുപിടി ചാമ്പയ്കയുമായി ഞാന്‍ ആ പ്ലാവിന്‍ ചുവട്ടില്‍ കാത്തുനില്പു തുടങ്ങി.കുറേകഴിഞ്ഞപ്പോള്‍ വാതില്‍ തുറന്ന് സൌമ്യമായ മുഖവും പാവക്കുഞ്ഞുങ്ങളുടേതു പോലെ തിളങ്ങുന്ന മുടിയുമുളള ഒരാള്‍ പുറത്തേക്കിറങ്ങി വന്നു.എന്നെക്കണ്ട് ചിരിച്ചു കൊണ്ട് അദ്ദേഹം വന്നു കൈ നീട്ടി,പേരു ചോദിച്ചു.പിന്നെ പ്ലാവില്‍ നില്‍ക്കുന്ന വലിയ പഴങ്ങളെക്കണ്ട് അത്ഭുതം കൂറി.അദ്ദേഹത്തിന് ഇംഗ്ലീഷ് ഏതാനും വാക്കുകളേ അറിയൂ.ഞങ്ങള്‍ക്കിടയില്‍ ഭാഷ ഒരു പ്രശ്നമായില്ല.പേര് മിസോയ് എന്നാണെന്നും എന്റെ പ്രായമുളള ഒരു മകളുണ്ട് എന്നും പറഞ്ഞ് കൈനിറയെ ഒരുപാടു മിഠായികള്‍ തന്നു.അങ്ങനെ ഞങ്ങളുടെ അവധിക്കാല സംഘത്തിലേക്ക് അദ്ദേഹവും എത്തിച്ചേര്‍ന്നു.
എന്നോടായിരുന്നു കൂടുതല്‍ ഇഷ്ടം.ഒരു പക്ഷേ സ്വന്തം മകളെ ഓര്‍മ്മ വരുന്നതു കൊണ്ടാവാം.എന്തു കൊണ്ടുവന്നാലും എനിക്കാണു തരിക.ജപ്പാനെക്കുറിച്ച് അന്നു വലിയ വിവരമൊന്നും ഇല്ല.ഹിരോഷിമ,നാഗസാക്കി ചിത്രങ്ങള്‍ കാണിച്ചു കൊടുത്തപ്പോള്‍ വളരെ ഭീകരമാണ് അവിടുത്തെ അവസ്ഥയെന്ന് അദ്ദേഹം പറഞ്ഞു.അപ്പോള്‍ ആ മുഖം ചുവക്കുന്നതും പുഞ്ചിരി മായുന്നതും ഞാനാദ്യമായി കണ്ടു.
ഏപ്രിലിലെ ചൂട് അസഹ്യമായിരുന്നു.കാലാവസ്ഥ തീരെ പിടിക്കുന്നില്ല എന്നു പറയുമായിരുന്നെങ്കിലും കഠിനാദ്ധ്വാനിയും ഊര്‍ജ്ജ്വസ്വലനും പ്രസന്നഭാവമുളളവനുമായിരുന്നു അദ്ദേഹം.ഉച്ചഭക്ഷണത്തിനു വേണ്ടി വീട്ടില്‍ വന്നാല്‍ ആ കൊടും ചൂടിലെ വിശ്രമമൊഴിവാക്കി ജോലിസ്ഥലത്തേക്ക് തിരിച്ചു പോകുന്നതുവരെ പ്ലാവിന്റെ ചുവട്ടില്‍ ഞങ്ങള്‍ക്കൊപ്പമിരുന്നു സംസാരിക്കും.വെയിലു തട്ടി ആ മുഖവും ശരീരവും പിന്നെ ഇളം തവിട്ടു നിറമായി.വൈകുന്നേരം വീടെത്തിയാല്‍ ഇരുളും വരെ ഞങ്ങള്‍ക്കൊപ്പം ഷട്ടില്‍ കളിക്കും.ഞാനും അദ്ദേഹവുമായും എല്ലായ്പ്പോഴും മത്സരിക്കും.ആ സമയത്ത് ഒരു കുട്ടിയായ എന്നെ അദ്ദേഹം ഒരു സുഹൃത്തായി,വ്യക്തിയായി പരിഗണിക്കുമായിരുന്നു.ജോലിസ്ഥലത്തെ വിശ്രമവേളകളിലും വെറുതെയിരിക്കില്ല.ഓരോരോ പാഴ് വസ്തുക്കളും കടലാസുമൊക്കെ ഉപയോഗിച്ച് അതിമനോഹരമായ കളിപ്പാട്ടങ്ങളും കൌതുകവസ്തുക്കളുമുണ്ടാക്കും.വൈകുന്നേരം ഞങ്ങള്‍ക്ക് അതെല്ലാം തരും..ഇപ്പോഴുമോര്‍ക്കുന്നു,എല്ലാ കൂട്ടുകാര്‍ക്കും കൊടുത്തു കഴിഞ്ഞ് വെറും കൈയോടെ നില്കുന്ന എനിക്കായി മനോഹരമായ ഒന്ന് ഒളിപ്പിച്ചു പിടിച്ച് ചിരിയ്ക്കുന്ന ആ മുഖം....
വിഷു വന്നെത്തി.ചുറ്റുപാടും പൂത്തിരികളും പടക്കങ്ങളും.അതെല്ലാം എന്താണെന്ന് ആരോടോ ചോദിച്ചറിഞ്ഞ് അദ്ദേഹം ഞങ്ങള്‍ക്കൊരുപാട് പൂത്തിരിയും മത്താപ്പുമൊക്കെ സമ്മാനിച്ചു.ഞങ്ങളതെല്ലാം കത്തിക്കുന്നതും ആഹ്ലാദിക്കുന്നതും ക്യാമറക്കണ്ണിലാക്കി അദ്ദേഹം പുഞ്ചിരിയോടെ ഞങ്ങള്‍ക്കിടയില്‍ നടന്നു..ആ ദിവസങ്ങള്‍ക്കെന്തു വേഗതയായിരുന്നു.ഒരുച്ചയ്ക്കു വീട്ടിലെത്തിയ മിസോയ് യാത്രയ്ക്കുള്ള തയ്യാറെടുപ്പുകള്‍ നടത്തുന്നതു കണ്ട് ഞാന്‍ ഓടിച്ചെന്നു. ഉടനെ പോവുകയാണ്,വീണ്ടും വരുമെന്നു പറഞ്ഞ അദ്ദേഹം എന്റെ നേര്‍ക്ക് കാലിയായ ഒരു മിഠായി ടിന്‍ കാണിച്ചു തന്നു.അതിനകത്തു നിറയെ ഞാന്‍ മുന്‍പെന്നോ കൊടുത്ത കുന്നിമണികള്‍ വാരിനിറച്ചു.വസ്ത്രങ്ങളുടെയും മറ്രു വസ്തുക്കളുടെയും കൂട്ടത്തില്‍ ആ ടിന്‍ ഭദ്രമായി വച്ച് പെട്ടിയടച്ചപ്പോള്‍ എനിക്കു തോന്നി,എന്റെ ഒരു ഭാഗം അദ്ദേഹത്തോടോപ്പം പോവുകയാണെന്ന്.ഭാഷയുടെയും സംസ്കാരത്തിന്റെയും മതത്തിന്റെയും നിയമങ്ങളുടെയും അതിരുകള്‍ തിരിച്ച് ജനങ്ങളെ വേര്‍തിരിച്ച ലോകത്തോട് അന്ന് മുതലാണ് വെറുപ്പു തോന്നിത്തുടങ്ങിയത്.ജപ്പാനിലെ ഒരു എയര്‍പോര്‍ട്ടില്‍ വച്ച് എടുത്ത അദ്ദേഹത്തിന്റെ ഫോട്ടോ കൈയില്‍ തന്ന് ,വികാരാധിക്യം കൊണ്ടാവണം,ജാപ്പനീസ് ഭാഷയില്‍ ആശ്വസിപ്പിക്കും പോലെ എന്തൊക്കൊയോ പറഞ്ഞു.ആ വാക്കുകളിലെ സ്നേഹത്തിന്റെ ഊഷ്മളത എന്നെ പൊള്ളിക്കുന്നുണ്ടായിരുന്നു.യാത്ര പറയുമ്പോള്‍ ഞാന്‍ തകര്‍ന്നു പോയി.പിരിയാന്‍ അദ്ദേഹത്തിനൊരുപാടു വിഷമമാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും പറഞ്ഞു.
ജീവിതത്തില്‍ ആദ്യമായി ഒരാള്‍ എന്നോടു യാത്ര പറഞ്ഞു പോയിരിക്കുന്നു.ആരായിരുന്നു അദ്ദേഹം എനിക്ക്....അച്ഛന്‍?സഹോദരന്‍..അതോ എന്നെ മനസ്സിലാക്കാന്‍ ദൂരെ നിന്ന് എത്തിച്ചേര്‍ന്ന എന്റെ ചങ്ങാതിയോ?
വല്ലാത്തൊരുതരം വിഷാദവും വേദനയും എന്റെ ദിവസങ്ങളെ വിരസമാക്കി.ഒറ്റയ്ക്കായതു പോലെ തോന്നി.മനസ്സിലാക്കാന്‍ ആരുമില്ലെന്ന തോന്നല്‍.ആരും കാണാതെ ഒറ്റയ്ക്കിരുന്നു കരഞ്ഞ ദിവസങ്ങള്‍.ഉറങ്ങാത്ത ഒരുപാടു രാത്രികള്‍....മെയ് 31 ാം തിയ്യതി.സ്കൂള്‍ തുറക്കുന്നതിന്റെ തലേ ദിവസം.മഴക്കാറു മൂടിയ ആകാശം.മഴക്കാലം വന്നെത്തുന്നതും പുതിയ സ്കൂള്‍ വര്‍ഷം തുടങ്ങുന്നതും അന്നുമിന്നും ഇഷ്ടപ്പെടാന്‍ കഴിയില്ലെനിക്ക്.അങ്ങേയറ്റത്തെ വിഷാദത്തോടെ,ശൂന്യമായ മനസ്സോടെ ഞാനിരിക്കുമ്പോള്‍,വിശ്വസിക്കാനായില്ല,മിസോയ് വന്നിരിക്കുന്നു.എന്നെ പൊക്കിയെടുത്തു വട്ടം കറക്കി ചിരിപ്പിച്ച് അദ്ദേഹമൊരു കൊച്ചുകുട്ടിയായി.കഥകളില്‍ കണ്ട ക്രിസ്മസ് അപ്പൂപ്പനെപ്പോലെ വലിയ ഒരു ബാഗു നിറയെ ഞങ്ങള്‍ക്കുള്ള സമ്മാനങ്ങളും മിഠായികളും ഫോട്ടോകളുമായാണ് അദ്ദേഹം വന്നത്.ഓരോരുത്തര്‍ക്കും പ്രത്യേകമായി വാങ്ങിയ സമ്മാനങ്ങള്‍ തന്ന് ഒരുപാടു സംസാരിച്ച് ജോലിത്തിരക്കു മൂലം തിരിച്ചു പോയ അദ്ദേഹം ജപ്പാനിലേക്കു പോകുന്നതിനു മുമ്പ് ഒരിക്കല്‍ കൂടി വന്നു.
വെളുത്ത കോട്ടണ്‍ ഷര്‍ട്ടും വെളുത്ത ജീന്‍സും ധരിച്ച് ,"സീയൂ...സീയൂ ",എന്ന് കൈവീശി തിരിഞ്ഞു നോക്കുന്ന അദ്ദേഹം മറയുന്നത് കണ്ണീരടക്കി നോക്കി നിന്ന ആ ദിവസം...ഭാഷയുടെ പരിമിതികള്‍ പിന്നെയാണ് തുടങ്ങിയത്.ഞങ്ങളയക്കുന്ന കത്തുകളൊന്നും അദ്ദേഹത്തിനു മനസ്സിലാക്കാന്‍ കഴിയുന്നില്ല.പതിയെപ്പതിയെ കത്തുകള്‍ ഇല്ലാതായി.അവസാനം ഞാനയച്ച കത്ത് വിലാസം മാറി തിരിച്ചു വന്നു.പത്തൊമ്പത് വര്‍ഷങ്ങള്‍ക്കിപ്പുറം ജപ്പാനെ കുറിച്ച്,ചെറിമരങ്ങളുടെ ഉത്സവത്തെക്കുറിച്ച്,യാസുനാരി കവാബാത്ത എന്ന എഴുത്തുകാരനെക്കുറിച്ച് കൂടുതലറിയുമ്പോള്‍ മിസോയ് യെ തിരിച്ചു കിട്ടാന്‍ ഞാന്‍ വല്ലാതെ കൊതിച്ചു.ആയിടയ്ക് അപ്രതീക്ഷിതമായി കൈയില്‍ കിട്ടിയ പുസ്തകം-ടോട്ടോ ചാന്‍-എന്റെ ബാല്യത്തിന്റെ മുഴുവന്‍ ഗൃഹാതുരത്വങ്ങളേയും ഉണര്‍ത്തി.ഒരുപാടു തിരഞ്ഞ് എനിക്കദ്ദേഹത്തിന്റെ ജാപനീസ് സുഹൃത്തിന്റെ അഡ്രസ്സു കിട്ടി.രണ്ടും കല്പിച്ച് ഞാനദ്ദേഹത്തിന് പരിമിതമായ വാക്കുകളുള്ള ഒരു കത്തയച്ചു.ഭാഷാപരിമിതി കാരണം വളരെ കുറഞ്ഞ വാക്കുകളുള്ള ഒരു മറുപടി അദ്ദേഹത്തില്‍ നിന്നു ലഭിച്ചപ്പോള്‍ ഞാന്‍ വല്ലാതെ സന്തോഷിച്ചു.ഇംഗ്ലീഷ് അറിയാത്ത ആ സുഹൃത്ത് വ്യാകരണപിശകോടെയെങ്കിലും എഴുതി....ഇന്ത്യയിലെ ആ നല്ല ദിവസങ്ങളെയും ഞങ്ങളേയും അദ്ദേഹം ഓര്‍ക്കുന്നുവെന്ന്..


ആ നല്ല സുഹൃത്ത് മിസോയ് യുടെ അഡ്രസ് എനിക്കയച്ചു തരികയും എന്റെ കത്ത് മിസോയ് ക്ക് അയച്ചുകൊടുക്കുകയും ചെയ്തു.മിസോയ് യുടെ മറുപടി കാത്തിരിക്കുന്ന എന്നെ അത്ഭുതപ്പെടുത്തിക്കൊണ്ട് അദ്ദേഹത്തിന്റെ ഒരു മലയാളി സ്നേഹിതന്‍ ഞങ്ങളെത്തെടിയെത്തി.ആയിടെ ജപ്പാന്‍ സന്ദര്‍ശിച്ച അദ്ദേഹമാണത്രേ എന്റെ കത്ത് മിസോയ് ക്കു വായിച്ചു മനസ്സിലാക്കിക്കൊടുത്തത്.മറുപടി അയക്കുന്നതിനു പകരം ഞങ്ങളെ കാണാന്‍ വേണ്ടി,വിവരങ്ങള്‍ അറിഞ്ഞു വരാന്‍ വേണ്ടി ഈ മലയാളി സ്നേഹിതനെ പറഞ്ഞയച്ചിരിക്കുകയാണ്.കൂടാതെ ഒരു സന്തോഷവാര്‍ത്തയുമുണ്ട്.2006 ഒക്ടോബരില്‍ മിസോയ് ഇന്ത്യയിലേക്കു വരുന്നു.ഞങ്ങളെ കാണാന്‍ വേണ്ടി മാത്രം..!
വിശ്വസിക്കാനായില്ല.കൈവിട്ടതൊക്കെയും തിരിച്ചു കിട്ടുന്ന നിമിഷം.2006 ജൂണിലെ ആ വൈകുന്നേരം മുതല്‍ എന്റെ ഹൃദയം ഒരു കടലായി മാറി.എല്ലാ വേദനകളെയും നിരാശകളെയും തകര്‍ത്തെറിഞ്ഞ് ആഹ്ലാദത്തിന്റേയും ചൈതന്യത്തിന്റേയും തിരകള്‍ ആര്‍ത്തിരമ്പുന്ന മഹാസമുദ്രം.
ഒക്ടോബര്‍ വന്നു.ദീപാവലിയുടെ തലേദിവസം ഉണരുമ്പോള്‍ ഈ ദിവസത്തിനെന്തോ പ്രത്യേകതയുണ്ടെന്ന് ഒരു കാരണവുമില്ലാതെ മനസ്സു പറഞ്ഞു.വീട്ടിലും ജോലിസ്ഥലത്തുമൊക്കെ മനസ്സ് വെറുതെ,വെറുതെ ചാഞ്ചാടിക്കൊണ്ടിരുന്നു.ചുറ്റുപാടും പടക്കങ്ങള്‍ നിര്‍ത്താതെ ശബ്ദിക്കുന്ന ആ രാത്രിയില്‍ ബാംഗ്ലൂരില്‍ നിന്നും മിസോയ് യുടെ മലയാളി സുഹൃത്തിന്റെ ഫോണ്‍കോള്‍.ഒരു ദുഃഖവാര്‍ത്തയാണെന്നു പറഞ്ഞ് ഒരു തുടക്കമിടാന്‍ അദ്ദേഹം ശ്രമിക്കുമ്പോള്‍ മിസോയ് യാത്ര മാറ്റി വച്ചിട്ടിട്ടുണ്ടാകും എന്നേ കരുതിയുള്ളൂ.പക്ഷേ അദ്ദേഹം മണിക്കൂറുകള്‍ക്കു മുമ്പ് ഈ ഭൂമി വിട്ട് യാത്രയായി എന്ന വാക്കുകള്‍ വളരെ,വളരെ ദൂരെ നിന്ന് എന്റെ കാതുകളില്‍ വന്നു പൊള്ളി.ഈ ഭൂമിയില്‍ നിന്നു യാത്രയാകുന്ന സമയത്ത്,മകളെപ്പോലെ സ്നേഹിച്ച എന്റെ ഓര്‍മ്മ ഇത്ര വര്‍ഷങ്ങള്‍ക്കു ശേഷവും അദ്ദേഹത്തിന്റെ ഹൃദയത്തിലുണ്ടായിരിക്കണമെന്നത് ദൈവഹിതമായിരിക്കും.നല്ലവനായ ആ സുഹൃത്ത് സമാധാനിപ്പിക്കുന്നു.
എനിക്കെങ്ങിനെ ആശ്വസിക്കാന്‍ കഴിയും...എന്നെങ്കിലുമൊരിക്കല്‍ മിസോയ് വരുമെന്നു കരുതി ഞാന്‍ താലോലിച്ചു വളര്‍ത്തുന്ന ഒരു ചെറിമരമുണ്ട്.നിറയെ പൂക്കളും പഴങ്ങളുമുള്ള ഒരു ചെറിമരം.
 എന്റെ അലമാരിക്കുള്ളില്‍ നിറം മങ്ങാതെ, ഒരു പോറലുമേല്ക്കാതെ അദ്ദേഹം എനിക്കു തന്ന പാവക്കുട്ടികള്‍ 19 വര്‍ഷമായി കാത്തിരിക്കുകയാണ്.എന്നിട്ട് അതൊന്നും കാണാന്‍ വരാതെ,എന്നെക്കാണാന്‍ അത്രയ്ക്കു കൊതിയോടെ ഏത് അജ്ഞാതലോകത്തേക്കാണ് അദ്ദേഹം പോയത്...
വെറുതെയെങ്കിലും ആ ഫോണ്‍സന്ദേശം വന്നില്ല എന്നു ഞാന്‍ കരുതുന്നു.ഒരു ദിവസം പുഞ്ചിരിയോടെ അദ്ദേഹം വരും.എന്റെ ചെറിപ്പൂക്കളെക്കണ്ട് സന്തോഷിക്കും.പാവക്കുഞ്ഞുങ്ങളെക്കണ്ട് അതിശയപ്പെടും.അതുവരെ സന്തോഷത്തിരകള്‍ പിന്‍വാങ്ങിയ ഈ മണല്‍ത്തിട്ടയുടെ ശൂന്യതയില്‍ വന്‍കരകളുടെയും ഭാഷകളുടെയും അതിര്‍ത്തികളുടെയും വ്യര്‍ത്ഥതയോര്‍ത്ത് എന്റെ ബാല്യത്തിന്റെ കൌതുകങ്ങള്‍ കാത്തിരിക്കുന്നു